യുഡിഎഫ് വിടാന്‍ ആര്‍.എസ്.പി.യില്‍ ആലോചന; എല്‍ഡിഎഫ് സ്വീകരിച്ചില്ലെങ്കില്‍ വഴിയാധാരമാകുമെന്നും ആശങ്ക !

രേണുക വേണു| Last Modified ശനി, 4 സെപ്‌റ്റംബര്‍ 2021 (08:47 IST)

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള അസംതൃപ്തി കൂടുതല്‍ പരസ്യമാക്കി ആര്‍.എസ്.പി. യുഡിഎഫ് വിടുന്ന കാര്യം ആലോചനയില്‍. ഇന്ന് ചേരുന്ന ആര്‍.എസ്.പി. സംസ്ഥാന സമിതി യോഗത്തില്‍ മുന്നണി വിടുന്ന കാര്യത്തെ കുറിച്ചും ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും യുഡിഎഫില്‍ തുടരുന്നതില്‍ അസംതൃപ്തരാണ്. കോണ്‍ഗ്രസിന് മുന്നണിയെ നയിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെടാന്‍ കാരണം കോണ്‍ഗ്രസിന്റെ തമ്മിലടിയാണെന്ന് ആര്‍.എസ്.പി. കുറ്റപ്പെടുത്തുന്നു. നിയമസഭയില്‍ യു.ഡി.എഫ് തകര്‍ന്നടിഞ്ഞ് എം.എല്‍.എ ഇല്ലാത്ത പാര്‍ട്ടിയായി ആര്‍.എസ്.പി വീണ്ടും മാറിയതോടെ എതിര്‍പ്പ് പരസ്യമായിത്തുടങ്ങി. ഡി.സി.സി പുനസംഘടനക്ക് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പോരുമായതോടെ ക്ഷമ നശിച്ച അവസ്ഥയിലാണ് ആര്‍.എസ്.പി. ആറാം തീയതിയിലെ യു.ഡി.എഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് എതിര്‍പ്പ് പരസ്യമാക്കണമെന്നാണ് ആര്‍എസ്പിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. മുന്നണിയില്‍ ഉറച്ച് നിന്ന് കോണ്‍ഗ്രസിനെ തിരുത്തി മുന്നോട്ട് പോകണമെന്ന് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.


യുഡിഎഫ് വിട്ടാല്‍ എവിടെ പോകുമെന്ന ചോദ്യവും ഒരു വിഭാഗം ഉന്നയിക്കുന്നു. എല്‍ഡിഎഫ് തങ്ങളെ മുന്നണിയില്‍ എടുക്കില്ലെന്നാണ് ഇവരുടെ വാദം. ആര്‍എസ്പിയുടെ ഏക എംപിയായ എന്‍.കെ.പ്രേമചന്ദ്രന് സിപിഎമ്മുമായി സഹകരിക്കുന്നതില്‍ ബുദ്ധിമുട്ടുമുണ്ട്. അതുകൊണ്ട് ചാടികയറി യുഡിഎഫ് വിടുന്നത് മണ്ടത്തരമാകുമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :