വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; കൊട്ടേഷന്‍ കൊടുത്തത് വിവാഹിതയായ യുവതി

രേണുക വേണു| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (10:11 IST)

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധത്തില്‍ യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍. യുവതിയാണ് ക്വട്ടേഷന്‍ നല്‍കിയത്. മയ്യനാട് സങ്കീര്‍ത്തനത്തില്‍ ചിഞ്ചു റാണി എന്ന് വിളിക്കപ്പെടുന്ന 30 വയസ്സുകാരി ലിന്‍സി ലോറന്‍സാണ് തന്റെ വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ വര്‍ക്കല അയിരൂര്‍ അഞ്ചുമുക്ക് ക്ഷേത്രത്തിനു സമീപം തുണ്ടില്‍ വീട്ടില്‍ അമ്പു (33), നെടുങ്ങോലും പറക്കുളത്ത് നിന്നു വര്‍ക്കല കണ്ണമ്പ പുല്ലാനികോട് മാനസസരസില്‍ താമസിക്കുന്ന അനന്ദു പ്രസാദ് (21) എന്നിവരെയാണ് ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25), സുഹൃത്ത് വര്‍ക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശരാക്കി വഴിയില്‍ ഉപേക്ഷിച്ചത്. മര്‍ദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന അനന്ദു പ്രസാദ്. അനന്ദു വീട്ടില്‍ നിന്ന് അകന്നു കഴിയുകയാണ്.

ക്വട്ടേഷന്‍ നല്‍കിയ ലിന്‍സി വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. ലിന്‍സിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഒന്നരവര്‍ഷം മുന്‍പാണ് ലിന്‍സി ഗൗതമിനെ പരിചയപ്പെടുന്നത്. ഗൗതം, വിഷ്ണു എന്നിവര്‍ പാരിപ്പള്ളിയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റുമാരാണ്. ഇങ്ങനെയാണ് ഗൗതം ലിന്‍സിയുമായി അടുക്കുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. ലിന്‍സി ഗൗതമിന് പണവും മൊബൈല്‍ ഫോണും നല്‍കിയിരുന്നു. ലിന്‍സിക്ക് ഗൗതമിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം ലിന്‍സി ഗൗതമിനെ അറിയിച്ചു. എന്നാല്‍, രണ്ട് മക്കളുടെ അമ്മ കൂടിയായ ലിന്‍സിയുടെ വിവാഹാഭ്യര്‍ഥന ഗൗതം നിരസിച്ചു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

വിവാഹാഭ്യര്‍ഥന നിരസിച്ചതോടെ ലിന്‍സിക്ക് ഗൗതമിനോട് പകയായി. വര്‍ക്കലയിലെ സംഘത്തിന് ലിന്‍സി ക്വട്ടേഷന്‍ നല്‍കി. വിഷ്ണു ചാത്തന്നൂരില്‍ പേയിങ് ഗെസ്റ്റായി താമസിക്കുകയാണ്. കഴിഞ്ഞ 14ന് ഉച്ചയ്ക്ക് ലിന്‍സി വിഷ്ണുവിനെ വിളിച്ച് അടുത്ത ബന്ധുക്കള്‍ വരുന്നുണ്ടെന്നും അവര്‍ക്കൊപ്പം പോയി പണം വാങ്ങി നല്‍കണമെന്നും പറഞ്ഞു. ക്വട്ടേഷന്‍ സംഘം എത്തി വിഷ്ണുവിനെ കാറില്‍ കയറ്റി അയിരൂര്‍ കായല്‍ വാരത്ത് എത്തിച്ചു. മര്‍ദിച്ച ശേഷം വിഷ്ണുവിനെക്കൊണ്ടു ഗൗതമിനെ വിളിച്ചു വരുത്തി. തുടര്‍ന്നു ഗൗതമിനെയും ആക്രമിച്ചു പണവും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം ഇരുവരെയും മോചിപ്പിച്ചു. 40,000 രൂപയ്ക്കാണ് അനന്ദു ക്വട്ടേഷന്‍ ഏറ്റെടുത്തത്. 10,000 രൂപ ആദ്യം നല്‍കി. കൃത്യത്തിനു ശേഷം ബാക്കിയുള്ള 30,000 കൂടി നല്‍കാമെന്നാണ് ലിന്‍സി പറഞ്ഞിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :