ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞു; നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ്

രേണുക വേണു| Last Modified ബുധന്‍, 1 ജൂണ്‍ 2022 (12:26 IST)

തൃക്കാക്കരയില്‍ പോളിങ് കുറഞ്ഞത് നെഞ്ചിടിപ്പോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. പൊന്നാപുരം കോട്ടയെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്ന മണ്ഡലമാണ് കോണ്‍ഗ്രസ്. അങ്ങനെയൊരു മണ്ഡലത്തില്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ തന്നെ പോളിങ് കുറഞ്ഞത് വോട്ടെണ്ണല്‍ ദിവസം തിരിച്ചടിയാകുമോ എന്ന ആശങ്ക യുഡിഎഫ് ക്യാംപുകള്‍ക്കുണ്ട്.

68.75 ശതമാനം പോളിങ്ങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്. മണ്ഡലം രൂപീകൃതമായതിനു ശേഷം ഇതുവരെ നടന്ന തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഇന്നലെ രേഖപ്പെടുത്തിയത്. പോളിങ് കുറഞ്ഞത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ് വോട്ടുകള്‍ പോള്‍ ചെയ്യാതെ പോയിട്ടുണ്ടെന്ന് യുഡിഎഫ് ക്യാംപുകളില്‍ വിലയിരുത്തലുണ്ട്. അങ്ങനെയെങ്കില്‍ വോട്ടെണ്ണലിനു ശേഷം വലിയൊരു പൊട്ടിത്തെറിക്കുള്ള സാധ്യതയുണ്ട്.

കൊച്ചി കോര്‍പ്പറേഷന്‍ ഏരിയ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ്. ഇവിടെയാണ് പ്രതീക്ഷിച്ച രീതിയില്‍ പോളിങ് രേഖപ്പെടുത്താത്തത്. മാത്രമല്ല എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ അവര്‍ പ്രതീക്ഷിച്ച രീതിയില്‍ പോളിങ് ഉണ്ടായിട്ടുമുണ്ട്. ഇതെല്ലാം എന്തിന്റെ സൂചനയാണെന്ന് അറിയാന്‍ ഇനി രണ്ട് നാളുകള്‍ കൂടി കാത്തിരുന്നാല്‍ മതി. 2021 നല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70.36 ശതമാനവും 2016 ലെ തിരഞ്ഞെടുപ്പില്‍ 74.65 ശതമാനവും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 76.03 ശതമാനവുമായിരുന്നു തൃക്കാക്കരയില്‍ രേഖപ്പെടുത്തിയിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :