വിശ്വനാഥന്‍ ആനന്ദിനൊപ്പം ചെസ് കളിച്ച മന്ത്രി; സംഭവം ഇങ്ങനെ

രേണുക വേണു| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (09:43 IST)

രണ്ടാം പിണറായി മന്ത്രിസഭയില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ ചുമതല വഹിക്കുന്നത് പി.എ.മുഹമ്മദ് റിയാസ് ആണ്. മന്ത്രിസ്ഥാനം ഏറ്റെടുത്ത് വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് തന്നെ മന്ത്രി നടത്തിയ ജനകീയ ഇടപെടലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. രാഷ്ട്രീയ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള മുഹമ്മദ് റിയാസ് അറിയപ്പെടുന്ന ഒരു ചെസ് കളിക്കാരന്‍ കൂടിയാണ്. വിദ്യാര്‍ഥിയായിരിക്കെ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിനൊപ്പം കളിക്കാന്‍ മുഹമ്മദ് റിയാസിന് അവസരം ലഭിച്ചിട്ടുണ്ട്. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം തുറന്നുപറഞ്ഞത്.

വിശ്വനാഥന്‍ ആനന്ദ് 40 വിദ്യാര്‍ഥികളുമായി ഒരേസമയം ചെസ് കളിച്ചിരുന്നു. അതില്‍ ഒരു വിദ്യാര്‍ഥി മുഹമ്മദ് റിയാസ് ആയിരുന്നു. 'വിശ്വനാഥന്‍ ആനന്ദുമായി ചെസ് കളിക്കാന്‍ നാല്‍പ്പത് വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തു. അതില്‍ ഒരാളായിരുന്നു ഞാന്‍. വിശ്വനാഥന്‍ ആനന്ദുമായി ഒറ്റയ്ക്ക് ചെസ് കളിക്കാന്‍ ഞാന്‍ ആളല്ല. ഞാന്‍ സംസ്ഥാന കുട്ടികളുടെ ചെസ് ചാംപ്യനായിരുന്നു. അതിന്റെ ഭാഗമായാണ് വിശ്വനാഥന്‍ ആനന്ദിനൊപ്പം കളിക്കാന്‍ എന്നെയും തിരഞ്ഞെടുത്തത്. അന്ന് കേരളത്തില്‍ നിന്ന് 15 വയസ്സിന് താഴെയുള്ള 40 കുട്ടികളെ തിരഞ്ഞെടുത്തപ്പോഴാണ് എനിക്കും അവസരം ലഭിച്ചത്. അന്ന് എനിക്ക് പതിനൊന്നോ പന്ത്രണ്ടോ വയസ്സാണ്. സര്‍വകലാശാല ചെസ് ചാംപ്യനായിരുന്നു. ഫാറൂഖ് കോളേജിലെ ചെസ് ടീം ക്യാപ്റ്റനായിരുന്നു,' മുഹമ്മദ് റിയാസ് പറഞ്ഞു.

ചെസ് കളി ജീവിതത്തില്‍ ഏറെ ഗുണം ചെയ്യും. അതൊരു നിര്‍ബന്ധിത സിലബസ് ആക്കണമെന്ന് എനിക്ക് അഭിപ്രായമുണ്ട്. ശ്രദ്ധയോടെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ചെസ് കളി സഹായിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :