Nilambur By Election: അൻവറിനെ കൂടെ കൂട്ടിയിരുന്നെങ്കിൽ ഭൂരിപക്ഷം 25,000 കടക്കുമായിരുന്നു: രമേശ് ചെന്നിത്തല

Ramesh Chennithala
അഭിറാം മനോഹർ| Last Updated: തിങ്കള്‍, 23 ജൂണ്‍ 2025 (14:34 IST)
പി വി അന്‍വറിനെ കൂടെ കിട്ടിയിരുന്നെങ്കില്‍ നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 25,000 വോട്ട് കടക്കുമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനും കുഞ്ഞാലിക്കുട്ടിയും അന്‍വറിനെ കൂടെക്കൂട്ടാന്‍ പരമാവധി ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഉപതിരെഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ തിരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

യുഡിഎഫിന് വലിയ വിജയം നല്‍കിയ ജനങ്ങളെ അഭിനന്ദിക്കുന്നു. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റാണ് ആര്യാടന്‍ ഷൗക്കത്ത് തിരിച്ചുപിടിച്ചത്. പിണറായി വിജയന്‍ ഇനി രാജിവെയ്ക്കുകയാണ് വേണ്ടത്. ഭരണവിരുദ്ധ വികാരമാണ് തിരെഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. അന്‍വര്‍ നേടിയതും ഭരണവികാര വോട്ടുകളാണ്. അങ്ങനെ വരുമ്പോള്‍ 25,000ത്തില്‍ അധികം വോട്ടുകള്‍ക്കാണ് ഇടതുപക്ഷം പരാജയപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു. എക്കാലത്തും യുഡിഎഫ് സിപിഎമ്മിനെതിരെ നിലപാട് സ്വീകരിക്കുന്നവരെ കൂടെ കൂട്ടിയിട്ടുണ്ട്. അതുകൊണ്ട് അന്‍വറിനെയും കൂടെ കൂട്ടേണ്ടതായിരുന്നു. അതിന് വേണ്ടി അവസാന നിമിഷം വരെ ശ്രമിച്ചിരുന്നു. ഇനി ഭാവികാര്യങ്ങള്‍ യുഡിഎഫ് നേതൃത്വം കൂട്ടായി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഇത് സെമിഫൈനല്‍ ആയിരുന്നെന്നും 2026ല്‍ നിയമസഭാ തിരെഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :