ഗര്‍ഭം അലസിപ്പിച്ച വിവരം ബാദുഷയെ അറിയിച്ചില്ല, വിദേശത്തുള്ള ഭര്‍ത്താവിനോട് പറഞ്ഞു; ഹോട്ടലില്‍ മുറിയെടുത്തത് എട്ട് വയസ്സുകാരന്‍ മകനൊപ്പം

രേണുക വേണു| Last Modified വെള്ളി, 7 ജനുവരി 2022 (14:44 IST)

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആണ്‍സുഹൃത്തിനെ ബ്ലാക്മെയില്‍ ചെയ്യാനാണ് നീതു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പൊലീസ് കസ്റ്റഡിയിലാണ് നീതു ഇപ്പോള്‍. ഇബ്രാഹിം ബാദുഷ എന്ന മുന്‍ കാമുകനെ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധത്തില്‍ നീതു ഗര്‍ഭം ധരിച്ചിരുന്നു. പിന്നീട് ഈ ഗര്‍ഭം അലസിപ്പിച്ചു. ഇബ്രാഹിമിനോട് ഗര്‍ഭം അലസിപ്പിച്ച കാര്യം പറഞ്ഞിരുന്നില്ല. ഇബ്രാഹിം തന്നെ വഞ്ചിച്ച് മറ്റൊരു വിവാഹത്തിനു തയ്യാറെടുക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരു നവജാത ശിശുവിനെ തട്ടിയെടുത്ത് അത് ഇബ്രാഹിമുമായുള്ള ബന്ധത്തില്‍ പിറന്ന കുഞ്ഞാണെന്ന് സ്ഥാപിക്കാനാണ് നീതു തീരുമാനിച്ചിരുന്നത്.

ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലാണു നീതു ജോലി ചെയ്തിരുന്നത്. പിന്നീട് ഇവര്‍ രണ്ടു പേരും ചേര്‍ന്നു പുതിയൊരു സ്ഥാപനം തുടങ്ങിയതായും നീതു ഇയാളുടെ വീട്ടില്‍ വന്നിരുന്നതായും അയല്‍വാസികളുമായി പ്രശ്‌നം ഉണ്ടാക്കിയിട്ടുള്ളതായും തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൊലീസിനു ബോധ്യമായി. നീതുവിന്റെ ഭര്‍ത്താവ് ഇപ്പോള്‍ വിദേശത്താണ്. ആ ബന്ധത്തിലുള്ള കുട്ടിയാണ് ഇപ്പോള്‍ നീതുവിനൊപ്പമുള്ള എട്ടു വയസ്സുകാരനെന്നും പൊലീസ് സ്ഥിരീകരിച്ചു. എട്ട് വയസ്സുകാരന്‍ മകനൊപ്പമാണ് നീതു ഹോട്ടലില്‍ മുറിയെടുത്തത്.

ബാദുഷയില്‍നിന്നു പണവും സ്വര്‍ണവും തിരികെ വാങ്ങാനും വിവാഹം മുടക്കുന്നതിനും വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് നീതു പൊലീസിനോടു പറഞ്ഞു. ഗര്‍ഭം അലസിയ വിവരം ബാദുഷ അറിയാത്തതിനാല്‍ ഒരു കുട്ടിയെ തട്ടിയെടുത്ത് അതു തന്റെ കുഞ്ഞാണെന്നു കാട്ടി ബ്ലാക്‌മെയില്‍ ചെയ്യാനായുരുന്നു നീതു ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. നീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കളമശേരിയില്‍നിന്ന് ഇബ്രാഹിം ബാദുഷയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നീതു ഗര്‍ഭം അലസിപ്പിച്ച വിവരം വിദേശത്തുള്ള ഭര്‍ത്താവിന് അറിയമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :