അടുത്ത വര്‍ഷം മുതല്‍ പരമ്പരാഗത വള്ളങ്ങള്‍ക്കും ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തുമെന്ന വാര്‍ത്ത വ്യാജമെന്ന് മന്ത്രി സജി ചെറിയാന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 ജൂണ്‍ 2022 (16:13 IST)
അടുത്ത വര്‍ഷം മുതല്‍ പരമ്പരാഗത വള്ളങ്ങള്‍ക്കും ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തുമെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഇത്തരത്തില്‍ യാതൊരു ചര്‍ച്ചയും തീരുമാനവും ഉണ്ടായിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ
മത്സ്യത്തൊഴിലാളികളില്‍ ആശങ്ക പടര്‍ത്താനായി ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

ഇത്തരം കള്ളപ്രചാരണങ്ങളില്‍ വീഴാതെ ട്രോളിംഗ് വിജയിപ്പിക്കുവാന്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവരും മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. കേരള തീരക്കടലില്‍ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്കും യാനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. പുതുക്കിയ കെ.എം.എഫ്.ആര്‍ ചട്ടം അനുസരിച്ച് നിരോധിത വലകള്‍ ഉപയോഗിച്ചുള്ളതും നശീകരണ മത്സ്യബന്ധന രീതികളായ ഡൈനാമൈറ്റ് പോലുള്ള സ്ഫോടക വസ്തുക്കള്‍, വിഷം, മറ്റ് മാരകമായ രാസവസ്തുക്കള്‍, കൃത്രിമ പ്രകാശം എന്നിവ ഉപയോഗിച്ചുളളതും തെങ്ങിന്റെ ക്ലാഞ്ഞില്‍, വൃക്ഷ ശിഖരങ്ങള്‍ എന്നിവ ഉപയോഗിച്ചും പ്ലാസ്റ്റിക് ബോട്ടിലുകള്‍, ഉപയോഗശൂന്യമായ വല എന്നിവ കൂട്ടികെട്ടിയുമുള്ളതുമായ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :