'ഹിന്ദു ഐക്യവേദി നേതാവായ ആ സ്ത്രീയുണ്ടല്ലോ? അവരുടെ അളിഞ്ഞ ഭാഷയും ചീഞ്ഞ ശൈലിയും'! - ആ സ്ത്രീയോട് ഒന്നേ പറയാനുള്ളൂ എന്ന് എം ബി രാജേഷ്

അനു മുരളി| Last Modified വ്യാഴം, 16 ഏപ്രില്‍ 2020 (15:56 IST)
പ്രതിഷേധങ്ങൾക്കൊടുവിൽ ആണ് പാനൂരിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് സംബന്ധിച്ച വാർത്തയിൽ ബിജെപി നേതാവെന്ന് പറയാതിരിക്കാൻ മാതൃഭൂമി കാണിച്ച ജാഗ്രതയ്ക്കെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ എംപിയായ എംബി രാജേഷ്. മാത്രമല്ല വാളയാർ കേസുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നേതാവ് വ്യാജ ചിത്രം പ്രചരിപ്പിച്ചതിനും എംബി രാജേഷ് ചുട്ടമറുപടിയാണ് നൽകിയിരിക്കുന്നത്. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പത്മരാജന് സമർപ്പയാമി :

''വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ"
മാതൃഭൂമിക്ക് എന്തൊരു മിതത്വം! നാലാം ക്ലാസുകാരിയെ തുടർച്ചയായി പീഡിപ്പിച്ച കേസിലെ പ്രതിയുടെ അറസ്റ്റ് വാർത്തയാണ് മാതൃഭുമി' വേണ്ടണം' എന്ന ഒഴപ്പൻ മട്ടിൽ കൊടുത്തിരിക്കുന്നത്. ഇനി ഈ 'അദ്ധ്യാപകൻ ' ആരെന്നറിയാൻ വാർത്തക്കുള്ളിൽ മൈക്രോസ്കോപ് വെക്കണം. കൊറോണാ വൈറസിനെ കണ്ടെത്തുന്നതിനേക്കാൾ പ്രയാസമാണ് ബി.ജെ.പി.തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറു 'കൂടി 'യാണ് പ്രതി പത്മരാജൻ എന്ന് വായിക്കാൻ. ബി.ജെ.പി.അദ്ധ്യാപക സംഘടന NTU വിൻ്റെ ജില്ലാ നേതാവാണ് എന്ന കാര്യം വായനക്കാരെ അറിയിക്കാതിരിക്കാനുള്ള ജാഗ്രതയും പത്രം പുലർത്തിയിട്ടുണ്ട്. പ്രതിയെ ഒളിപ്പിച്ചത് വേറൊരു ബി.ജെ.പി.നേതാവിൻ്റെ വീട്ടിലാണ് എന്നതോ വേറൊരു ജില്ലാ നേതാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഒളിത്താവളത്തിൻ്റെ വിവരം ലഭിച്ചത് എന്നതോ മാതൃഭൂമിക്ക് ഒരു വാർത്തയായേ തോന്നുന്നില്ല. ഒരു പാർട്ടിയുടെ നേത്യത്വം മുഴുവൻ പ്രതിക്ക് അറസ്റ്റൊഴിവാക്കാൻ ഒളിത്താവളമൊരുക്കി സംരക്ഷിക്കുന്നതിൽ പത്രത്തിന് തെറ്റൊന്നും തോന്നുന്നില്ല. പ്രതി ദേശസ്നേഹിയാണല്ലോ? സംഘപരിവാറിന് പൊള്ളുന്ന കാര്യമാണെങ്കിൽ അങ്ങിനെയാണല്ലോ. മിതത്വം, സംയമനം, ജാഗ്രത ......

ഇനി സി പി എം നെതിരെയാണ് എന്ന് സങ്കല്പിക്കുക. സി പി എം നേതാവ് എന്ന് ഒന്നാം പേജിൽ വെണ്ടക്ക നിരത്തും. സി പി എം കാരനൊന്നു മാവണ്ട. പാർട്ടി ഓഫീസിനടുത്ത വർക്ക്ഷോപ്പു നടത്തുകയോ തട്ടുകട നടത്തുകയോ ചെയ്താൽ മതി പത്രങ്ങൾ നേതാവാക്കിക്കോളും. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തെ 'ചെർപ്പുളശ്ശേരി പാർട്ടി ഓഫീസ് പീഡനം ' ഓർമയുണ്ടോ? തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ മാദ്ധ്യമങ്ങൾ പെരുവഴിയിലുപേക്ഷിച്ച 'ഇലക്ഷൻ സ്പെഷ്യൽ'. തെരഞ്ഞെടുപ്പിനു ശേഷം വാദിയും പ്രതിയും ആഘോഷിക്കാൻ കോൺഗ്രസും ബി.ജെ.പി.യും മാദ്ധ്യമങ്ങളുമില്ലാതെ ആവിയായ നുണ വാർത്ത.ആരുമറിയാത്ത അന്നത്തെ 'സി.പി.എം നേതാവിനെക്കുറിച്ച് 'പിന്നീടിതുവരെ എന്തെങ്കിലും വാർത്ത? ഒരു FB പോസ്റ്റെങ്കിലും .

പിന്നെ വാളയാർ കേസ്. പീഡനത്തിനിരയായി കൊല്ലപ്പെട്ട സഹോദരിമാരുടെ കേസ്.പ്രതികളിൽ 2 പേർ ബന്ധുക്കൾ. സി.പി.എമ്മുമായി ഒരു ബന്ധവുമില്ലാത്തവർ..പത്മരാജൻ നേതാവിനെപ്പോലെ ആരും അവരെ വീട്ടിൽ ഒളിപ്പിച്ചില്ല.അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടപ്പോൾ ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ കൊടുത്തു. അസാധാരണ നടപടിയിലൂടെ വീണ്ടും അവരെ നിയമ വലയിലാക്കി. വീഴ്ച വരുത്തിയ പ്രോസിക്യുട്ടറടക്കം എല്ലാവർക്കുമെതിരെ ശക്തമായ നടപടിയുമെടുത്തു.
പത്മരാജനെ ഒളിപ്പിക്കുകയും (ഇതുപോലുള്ളവരെ സ്വന്തം വീട്ടിൽ ഒളിപ്പിക്കുന്ന സംഘി എത്ര വിശാലഹൃദയൻ! )ഇപ്പോൾ നിർലജ്ജം ന്യായീകരിക്കുകയും ചെയ്യുന്ന സംഘികളെപ്പോലെ വാളയാർ പ്രതികളെ ആരും ന്യായീകരിച്ചില്ല. പാർട്ടിയും സർക്കാരും കുട്ടികളുടെ അമ്മക്കൊപ്പം നിന്നു. കണ്ണുരിലെ ബി.ജെ.പി.നേതാവിൻ്റെ കാര്യത്തിലോ? വാളയാറിൽ രോഷം കൊണ്ട സംഘികൾ കണ്ണൂരിൽ മൊഴി കൊടുത്ത സഹപാഠിയായ കൊച്ചു കുട്ടിയുടെ മതം ചികഞ്ഞാണ് പ്രതിയായ നേതാവിനെ ന്യായീകരിക്കുന്നത്. ഇതാണ് യഥാർത്ഥ സംഘപരിവാർ. അങ്ങ് യു.പി.യിലെ MLA മുതൽ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ പാർട്ടി പ്രസിഡൻറുവരെയുള്ള പീഡന പ്രതികളെ രക്ഷിക്കാനും ന്യായീകരിക്കാനും നാണമില്ലാതെ രാഗത്തിറങ്ങും. എന്നിട്ട് മറ്റുള്ളവരെക്കുറിച്ച് നുണയും അപവാദവും പ്രചരിപ്പിക്കും.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് സി.പി.എം സ്ഥാനാർത്ഥി റോഡ് വക്കത്ത് വോട്ട് ചോദിക്കുന്നതിൻ്റെ ഫോട്ടോ ദുരുപയോഗിച്ചാണല്ലോ വാളയാർ കേസിൽ സംഘികൾ അപവാദ പ്രചരണം നടത്തിയത്.പത്മരാജൻ്റെ പടം നിങ്ങളുടെ ഏതെല്ലാം നേതാക്കൾക്കൊപ്പമുണ്ടെന്ന് കാണണോ? കെട്ടിപ്പിടിച്ചും തോളിൽ കയ്യിട്ടുമൊക്കെ. നിങ്ങളെപ്പോലെ അത് വ്യക്തിഹത്യക്ക് ഉപയോഗിക്കുന്നതല്ല എൻ്റെ സംസ്കാരം. കാരണം ഞാൻ ശാഖയിൽ ഒരു കാലത്തും പോയിട്ടില്ല.

അവസാനമായി ഹിന്ദു ഐക്യവേദി നേതാവായ ആ സ്ത്രീയുണ്ടല്ലോ. അവരെന്തെങ്കിലും മൊഴിഞ്ഞോ? അറിഞ്ഞ ഭാവം നടിച്ചോ.? അവരുടെ അളിഞ്ഞ ഭാഷയും ചീഞ്ഞ ശൈലിയും ഞാൻ തിരിച്ച് ഉപയോഗിക്കുന്നില്ല. വാളയാറിൻ്റെ പേരിൽ ആ കുലസ്ത്രീ ഒരു വ്യാജ ചിത്രം മോർഫ് ചെയ്ത് സാമൂഹിക മാദ്ധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. ഹിന്ദുക്കളെ ഉദ്ധരിക്കാൻ നടക്കുന്ന, ക്ഷേത്ര മുറ്റങ്ങളിൽ വർഗ്ഗീയ വിഷഭാഷണം നടത്തുന്ന ആ കുല സ്ത്രീയുടെ നിലവാരവും മനോനിലയും വ്യക്തമാക്കുന്ന ഒരു വ്യാജ ചിത്രം. (ഞാൻ പോലീസിൽ പരാതി കൊടുത്തതോടെ ആ ഭീരു അതും കൊണ്ടോടി. അപവാദം പ്രചരിപ്പിച്ച വേറെ ചിലർക്കും നിയമത്തിൻ്റെ പണി വന്നുകൊണ്ടിരിക്കുന്നുണ്ട്.) ആ സ്ത്രീയോട് പറയാനുള്ളത് ഇതാണ്. അന്ന് പിൻവലിച്ചോടിയ ചിത്രം ഇപ്പോൾ സംഘമിത്രം പത്മരാജന് സമർപ്പയാമി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :