1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. March 3rd Local holiday declared in thiruvananthapuram

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി: കർശന നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും

തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും മാര്‍ച്ച് 3-ന് അവധിയായിരിക്കും.

Aatukal pongala, Thiruvananthapuram, Local Holiday,Kerala News
ആറ്റുകാല്‍ പൊങ്കാല മഹോത്സവം പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ മാര്‍ച്ച് 3-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാലയുടെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന മാര്‍ച്ച് 3 ചൊവ്വാഴ്ച എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
 
തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും മാര്‍ച്ച് 3-ന് അവധിയായിരിക്കും. കൂടാതെ, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും അന്നേദിവസം പ്രവൃത്തിദിനമായിരിക്കില്ല.
 
ഉത്സവത്തോടനുബന്ധിച്ച് ക്രമസമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പരിധിയിലും വെങ്ങാനൂര്‍ പഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 2 വൈകുന്നേരം 6 മണി മുതല്‍ മാര്‍ച്ച് 3 വൈകുന്നേരം 6 മണി വരെയാണ് മദ്യവില്പനശാലകള്‍ക്ക് നിരോധനം.
 
 
പൊങ്കാല ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ യാത്രാ സൗകര്യങ്ങളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. 700 അധിക ബസുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി സര്‍വീസ് നടത്തും. ഇതിനുപുറമെ, തീര്‍ത്ഥാടന ടൂറിസത്തിന്റെ ഭാഗമായി 250 ബസുകളും നഗരത്തില്‍ സിറ്റി ഷട്ടില്‍ സര്‍വീസിനായി 25 ബസുകളും വിന്യസിച്ചിട്ടുണ്ട്.
 
ആരോഗ്യ-സുരക്ഷാ മുന്‍കരുതലുകള്‍ക്കായി 400 അഗ്‌നിരക്ഷാ സേനാംഗങ്ങളെയും നഗരത്തില്‍ വിന്യസിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കര്‍ശന പരിശോധനകളും നടക്കും. ഫെബ്രുവരി 23-ന് ആരംഭിക്കുന്ന പൊങ്കാല മഹോത്സവം മാര്‍ച്ച് 4-ന് ആണ് സമാപിക്കുക. ഉത്സവത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ പൊങ്കാലയിടല്‍ മാര്‍ച്ച് 3-ന് രാവിലെ നടക്കും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
'എനിക്കറിയാവുന്നതെല്ലാം പറഞ്ഞു': ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തത് മൂന്നര മണിക്കൂര്‍