1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

പുതിയ വീടിനു നമ്പർ കിട്ടാൻ കൈക്കൂലി : ഓവർസിയറും ഡ്രൈവറും വിജിലൻസ് പിടിയിൽ

Bribe
മലപ്പുറം: പുതുതായി നിർമ്മിച്ച വീട്ടിനു നമ്പർ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പഞ്ചായത്ത് ഓവർസിയറും ഡ്രൈവറും വിജിലൻസിന്റെ പിടിയിലായി. നന്നമ്പ്ര പഞ്ചായത്ത് ഓവര്സിയര് കൊടിഞ്ഞി പണക്കത്താഴം സ്വദേശി പി.ജെഫ്‌സൽ (34), അസിസ്റ്റന്റ് എൻജിനീയറുടെ താത്കാലിക ഡ്രൈവർ പരപ്പനങ്ങാടി പണയങ്ങര ദിജിലേഷ് (36) എന്നിവരാണ് വിജിലൻസ് ഡി.വൈസ്‌.പി ഫിറോസ് എം.ഷഫീഖിന്റെ നേത്യത്വത്തിലുള്ള സംഘത്തിന്റെ വലയിലായത്.

പരപ്പനങ്ങാടി ചെറുമുക്ക് സ്വദേശി തിലായിൽ ഷഹീർ ബാബു ആണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ മാതാവ് സൈനബയുടെ സ്ഥലത്ത് വീട് നിർമ്മാണം പൂർത്തിയാക്കിയ ശേഷം വീട്ടുനമ്പറിനായി അപേക്ഷിച്ചപ്പോൾ  പ്ലാൻ സമർപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായി ഒരു ജനൽ സ്ഥാപിച്ചിട്ടുണ്ടെന്നും അനുമതി നൽകില്ലെന്നും അറിയിച്ചു. കുറെ കഴിഞ്ഞു ഡ്രൈവർ ഫോണിൽ ബന്ധപ്പെട്ടു പണം നൽകിയാൽ നമ്പർ നല്കാമെന്നറിയിച്ചു.

എന്നാൽ ഇതിനായി 1500 രൂപ നൽകാമെന്ന് പറഞ്ഞെങ്കിലും 3000 രൂപാ വേണമെന്നും പറഞ്ഞു.രണ്ടായിരം പോരെ എന്ന് ചോദിച്ചെങ്കിലും ജനൽ പൊളിച്ചു മാറ്റേണ്ടി വരുമെന്നും പറഞ്ഞു. തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ ബന്ധപ്പെട്ടത്. വിജിലൻസ് നിർദ്ദേശപ്രകാരം മൂവായിരം രൂപ പഞ്ചായത്ത് ഓഫീസിലെത്തി ഡ്രൈവർക്ക് നൽകി. തുടർന്ന് ഇരുവരെയും വിജിലൻസ് പിടികൂടുകയും ചെയ്തു. അറസ്റ്റിലായ ഇരുവരെയും കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു