ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരും, ജൂണ്‍ എട്ട് വരെ നീട്ടാന്‍ സാധ്യത; വെല്ലുവിളി ടിപിആര്‍ കുറയ്ക്കല്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 29 മെയ് 2021 (08:41 IST)

കേരളത്തില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരാന്‍ സാധ്യത. ജൂണ്‍ എട്ട് വരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിലപാട്. നിയന്ത്രണങ്ങള്‍ തുടരുകയാണ് രോഗവ്യാപനം ചെറുക്കാന്‍ നല്ലതെന്ന് മന്ത്രിമാരും അഭിപ്രായപ്പെടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) പത്തില്‍ താഴെ എത്തിയാലെ നിയന്ത്രണങ്ങള്‍ ഇളവുചെയ്യാവൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്രം കത്തുനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ശതമാനമാണ്. മുപ്പതിനു അടുത്തായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരാന്‍ സാധിച്ചത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

അതേസമയം, ലോക്ക്ഡൗണ്‍ തുടരുമ്പോഴും ചില നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനാല്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. അതോടൊപ്പം വിവിധ പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നല്‍കേണ്ടിവരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :