സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കാൻ ശുപാർശ

അഭിറാം മനോഹർ| Last Modified ഞായര്‍, 1 ഓഗസ്റ്റ് 2021 (16:32 IST)
സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കാൻ ശുപാർശ. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവിൽപ്പനകേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കാനും സംസ്ഥാന എക്സൈസ് കമ്മിഷണർ നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ ശുപാർശയിൽ പറയുന്നു.

തിരക്കേറിയ വിൽപ്പനകേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും പ്രവർത്തനസമയം വർധിപ്പിക്കാനും ശുപാർശയുണ്ട്.ഇതിനുതയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം. ബിവറേജസ് കോർപ്പറേഷന്റെ 270 മദ്യവിൽപ്പനശാലകളും കൺസ്യൂമർഫെഡിന്റെ 39 വിൽപ്പനശാലകളുമാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 17,000 പേർക്ക് ഒരു വിദേശമദ്യ ചില്ലറവിൽപ്പനശാലയെന്ന നിലയിൽ ഉള്ളപ്പോൾ കേരളത്തിൽ ഒരുലക്ഷം പേർക്ക് ഒരു വിൽപ്പനശാലയെന്ന നിലയിലാണ് ഉള്ളത്. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുക എന്നതല്ല ഉദ്ദേശമെന്നും ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തി സാമൂഹിക-സാംസ്കാരിക അന്തസ്സ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതി പരാമർശിക്കുംപ്രകാരമുള്ള അന്തസ്സും അവകാശവും സംരക്ഷിക്കുന്നതിന് വിദേശമദ്യശാലകളുടെ എണ്ണംകൂട്ടാൻ നിർദേശിച്ചുകൊണ്ടാണ് ആനന്ദകൃഷ്ണന്റെ റിപ്പോർട്ട് അവസാനിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :