ലോക്ക്ഡൗണ്‍ മൂന്നാം ദിനം: വാഹനങ്ങള്‍ പിടിച്ചെടുക്കും, പൊലീസ് കര്‍ശന നടപടികളിലേക്ക്

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 10 മെയ് 2021 (10:07 IST)

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ കേരളത്തില്‍ മൂന്നാം ദിനം. ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനം പൊലീസ് പിടിച്ചെടുക്കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം കരുതണം. തിരിച്ചറിയല്‍ കാര്‍ഡും കൈവശം വേണം. അത്യാവശ്യ കാര്യമല്ലെന്ന് ബോധ്യപ്പെട്ടാല്‍ പൊലീസ് നടപടിയെടുക്കും. ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ദുരന്തനിവാരണ നിയമപ്രകാരം കേസെടുത്താല്‍ പാസ്പോര്‍ട്ട് ക്ലിയറന്‍സ് നടക്കില്ല. വളരെ അത്യാവശ്യ കാര്യമാണെങ്കില്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് പൊലീസ് പറയുന്നു.

അതേസമയം, സംസ്ഥാനത്ത് മേയ് 16 വരെയാണ് നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇനിയും നീട്ടാനാണ് സാധ്യത. കോവിഡ് വ്യാപന തോത് വിലയിരുത്തിയാകും ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മേയ് 23 വരെ ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യതയുണ്ട്. കോവിഡ് കര്‍വ് താഴണമെങ്കില്‍ ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും കേരളത്തില്‍ ലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യവിദഗ്ധരുടെ ആവശ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :