അഭിറാം മനോഹർ|
Last Modified ഞായര്‍, 25 ജനുവരി 2026 (10:38 IST)
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഇടതു-വലതു മുന്നണി സമവാക്യങ്ങളെ പൊളിച്ചെഴുതാന്‍ ലക്ഷ്യമിട്ട് ബി.ജെ.പി മിഷന്‍ നാല്പതുമായി മുന്നോട്ട്. കേരളമാകെ കൊണ്ടുപിടിച്ച പ്രചാരണം നടത്താതെ വോട്ടുബാങ്കുള്ളതും വിജയസാധ്യതയുള്ള മണ്ഡലങ്ങളിലും ഊന്നല്‍ നല്‍കാനാണ് ബിജെപിയുടെ തീരുമാനം. ഈ മേഖലകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ദേശീയനേതാക്കളും ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി മുന്‍ഗണന നല്‍കുന്നത്. ഓരോ ബൂത്തിലും സ്വാധീനമുള്ള വ്യക്തികളെ കണ്ടെത്തി അവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുക എന്ന 'ബൂത്ത് ചലോ' മോഡല്‍ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഓരോ മണ്ഡലത്തിലും പ്രത്യേക സോഷ്യല്‍ മീഡിയ സെല്ലുകളും വാട്‌സാപ്പ് ഗ്രൂപ്പുകളും വഴി കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനാണ് നീക്കം.
കേരളത്തില്‍ അധികാരത്തിലെത്തണമെങ്കില്‍ ഹിന്ദു വോട്ട് ബാങ്കിന് പുറത്തേക്ക് കടക്കണമെന്ന ബോധ്യം കേന്ദ്ര നേതൃത്വത്തിനുണ്ട്. ഇതിന്റെ ഭാഗമായി ക്രൈസ്തവ സഭകളുമായി ബി.ജെ.പി നടത്തുന്ന ആശയവിനിമയം നിര്‍ണ്ണായകമാണ്. പ്രധാന ഘടകകക്ഷിയായ ബിഡിജെഎസിന് മുപ്പതോളം സീറ്റുകള്‍ നല്‍കിയേക്കും. 10 സീറ്റുകള്‍ ട്വെന്റി ട്വെന്റി ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ക്കും നല്‍കും. കേരളത്തിന്റെ തിരെഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡേ വരും ദിവസങ്ങളില്‍ കേരളത്തിലെത്തും. ദേശീയ അധ്യക്ഷനായ നിതിന്‍ നബീന്‍ ഫെബ്രുവരി ആദ്യമെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.