സതീശൻ ഔട്ട്, കളംപിടിച്ച് വേണുഗോപാലും ചെന്നിത്തലയും; മെയിൻ ആകാൻ കോൺഗ്രസിൽ തമ്മിലടി
ജാഥ എത്തിയപ്പോൾ സതീശനെ പ്രവർത്തകർ തോളിലേറ്റിയാണ് വേദിയിലേക്ക് എത്തിച്ചത്
രേണുക വേണു|
Last Modified വ്യാഴം, 26 ഫെബ്രുവരി 2026 (09:05 IST)
KC Venugopal
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന 'പുതുയുഗയാത്ര' ആലപ്പുഴയിലെത്തിയപ്പോൾ ട്വിസ്റ്റ്. ജാഥാ ക്യാപ്റ്റൻ സതീശനാണെങ്കിലും ആലപ്പുഴയിലെ സമ്മേളനത്തിൽ നിറഞ്ഞുനിന്നത് കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും.
പുതുയുഗയാത്രയുടെ സമ്മേളനം നടന്ന വേദിയിൽ സതീശനേക്കാൾ പ്രാധാന്യത്തോടെയാണ് കെ.സി.വേണുഗോപാലിന്റെ ഫ്‌ളക്‌സുകൾ വെച്ചിരിക്കുന്നത്. സമ്മേളനം നടക്കുമ്പോൾ സ്‌ക്രീനിൽ മുഴുവൻ വേണുഗോപാലിന്റെ ചിത്രങ്ങളായിരുന്നു. സതീശൻ പ്രസംഗിക്കുമ്പോഴടക്കം വേണുഗോപാലിനു വേണ്ടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
ജാഥ എത്തിയപ്പോൾ സതീശനെ പ്രവർത്തകർ തോളിലേറ്റിയാണ് വേദിയിലേക്ക് എത്തിച്ചത്. അതിനേക്കാൾ ആവേശത്തോടെയാണ് പിന്നീട് വേണുഗോപാൽ എത്തിയപ്പോൾ പ്രവർത്തകർ തോളിലേറ്റിയത്. സമ്മേളനം നടക്കുന്ന വേദിയിലെ പ്രധാന കവാടത്തിനു അരികെ കെ.സി.വേണുഗോപാലിന്റെ കൂറ്റൻ ഫ്‌ളക്‌സും വെച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ ചിത്രങ്ങൾക്കും പ്രത്യേക പ്രാധാന്യമുണ്ട്. കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും സതീശനെ വെട്ടാൻ ശ്രമങ്ങൾ നടത്തുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.