1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. fever, aruvikkara, dengue fever

അരുവിക്കരയിലേക്ക് ഓടുന്നവരോട്; സംസ്ഥാനത്ത് പനിമരണം 168 ആയി

പനിമരണം
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് അസുഖങ്ങള്‍ പെരുകുകയാണ്. സാധാരണ പനി മുതല്‍ കരിമ്പനി വരെ വിവിധ തരത്തിലുള്ള പനികളുടെ ഭീഷണിയിലാണ് സംസ്ഥാനം. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ, തൊണ്ടവീക്കം എന്നിവ അതില്‍ ചിലത് മാത്രമാണ്. ആശുപത്രികള്‍ക്ക് മുമ്പില്‍ അസുഖബാധിതരുടെ നീണ്ട നിരയാണ്. മഴക്കാലരോഗങ്ങളെക്കുറിച്ചുള്ള അവലോകനയോഗത്തില്‍ ആണ് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഇക്കാര്യം അറിയിച്ചത്. പനി ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 168 പേരാണ് മരിച്ചത്.
 
മലയോരമേഖലകളിലാണ് ഏറ്റവും അധികം പനി ബാധിതര്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മേഖലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ താലൂക്ക് ആശുപത്രിയില്‍ ഇടനാഴിയിലാണ് കിടക്കാന്‍ സൌകര്യം ഒരുക്കിയിരിക്കുന്നത്.  തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ മാത്രം 10പേര്‍ ഇപ്പോഴും ഡെങ്കിപ്പനിക്ക് ചികിത്സയിലാണ്. കഴിഞ്ഞദിവസങ്ങളിലായി കണ്ണൂര്‍ ജില്ലയില്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടി നിരവധി പേര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. 
 
അതേസമയം, തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ചെള്ള് പനി വ്യാപിക്കുകയാണ്. തിരുവനന്തപുരത്ത് കോവളത്ത് ചെള്ളുപനി ബാധിച്ച് 13 വയസ്സുകാരി മരിച്ചിരുന്നു. പനി പടരുന്നതിനിടയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പനി വാര്‍ഡ് അടഞ്ഞു കിടക്കുകയാണ്. ജില്ലയില്‍ പനി പടരുമ്പോഴാണ് മെഡിക്കല്‍ കോളജ് അടഞ്ഞു കിടക്കുന്നത്. അറ്റകുറ്റപണിയുടെ പേരില്‍ മാസങ്ങളായി അടഞ്ഞികിടക്കുന്ന വാര്‍ഡ് മഴക്കാലമായിട്ടും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നിട്ടും തുറന്നിട്ടില്ല.
 
കഴിഞ്ഞദിവസം എലിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ആലപ്പുഴയില്‍ യുവാവും വൃദ്ധയും മരിച്ചിരുന്നു. കാലവര്‍ഷം ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. പനി ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് മരിച്ചത് 168 പേരാണ്. പകര്‍ച്ചവ്യാധികളും പനിയും ബാധിച്ച് മരിച്ച 168 പേരില്‍ 122 പേരുടെ മരണകാരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. പനിബാധിതരില്‍ എച്ച് 1 എന്‍ 1 ബാധിച്ചവരുടെ എണ്ണം തന്നെയാണ് കൂടുതല്‍. ചികിത്സ തേടിയ 414 പേരില്‍ 49 പേര്‍ മരിച്ചു.
 
സംസ്ഥാനത്ത് ഡെങ്കിപ്പനിയാണ് വ്യാപകമാകുന്നതെങ്കിലും മരണനിരക്ക് കുറവാണ്. 1239 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ 12പേര്‍ മരിച്ചിട്ടുണ്ട്. എച്ച് 1 എന്‍ 1 ബാധിച്ച് ഒരാളും മരിച്ചു. ഇതോടെ ഈ മാസം പകര്‍ച്ചവ്യാധി മൂലം മരിച്ചവരുടെ എണ്ണം ഇരുപതായി. അതേസമയം, തൃശൂര്‍ ജില്ലയില്‍ കണ്ടെത്തിയ കറുത്തപനിയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ചെള്ളുപനി ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് എട്ടു പേര്‍ മരിച്ചു. പതിനൊന്നായിരത്തി ഇരുനൂറ്റി ഇരുപത്തിനാല് പേര്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടു. ഇതിനിടെ, കഴിഞ്ഞദിവസം തൃശൂരില്‍ തിരിച്ചറിഞ്ഞ കറുത്ത പനിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 
 
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പടരുന്നതിനിടയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 142 ഡോക്‌ടര്‍മാരെ ജൂലൈ ആദ്യവാരത്തില്‍ നിയമിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇവര്‍ക്കു പുറമേ 47 ഡോക്‌ടര്‍മാരെ കൂടി ഉടന്‍ നിയമിക്കുന്നതിനുള്ള പി എസ് സി കൌണ്‍സിലിങ് ജൂലായ് നാലിന് നടക്കുമെന്നും മന്ത്രി പറഞ്ഞു.
About Writer
JOYS JOY