1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Excise exempts U Pratibha MLA's son from cannabis case

എംഎൽഎ യു പ്രതിഭയുടെ മകൻ കനിവിനെ കഞ്ചാവ് കേസിൽ നിന്നും ഒഴിവാക്കി എക്സൈസ്

കഞ്ചാവ് കേസില്‍ നിന്നും യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി എക്‌സൈസ്.

U Prathibha MLA
കഞ്ചാവ് കേസില്‍ നിന്നും യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി എക്‌സൈസ്. കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പ്രതിഭയുടെ മകന്‍ കനിവിന്റെ പേരില്ല. കേസില്‍ 9 പേരെയായിരുന്നു പ്രതി ചേര്‍ത്തിരുന്നത്. നിലവില്‍ 3 മുതല്‍ 9 വരെയുള്ള പ്രതികളെയാണ് ഒഴിവാക്കിയത്. കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഞ്ചാവ് ഉപയോഗിച്ചതിന് തെളിവോ സാക്ഷികളോ ഇല്ലെന്നാണ് എക്‌സൈസിന്റെ വിശദീകരണം.
 
ഡിസംബര്‍ 28ന് ആലപ്പുഴ തകഴിയില്‍ നിന്നാണ് യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഉള്‍പ്പടെ 9 പേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വെച്ചതിനും പൊതുസ്ഥലത്ത് ഉപയോഗിച്ചതിനെതിരെയുമാണ് കേസെടുത്തത്. കേസില്‍ ഒന്‍പതാം പ്രതിയായിരുന്നു കനിവ്. ജാമ്യം കിട്ടുന്ന വകുപ്പായതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തിന്‍ അന്ന് വിട്ടയച്ചിരുന്നു. സംഭവം വാര്‍ത്തയായതോടെ മകന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വന്നത് വ്യാജവാര്‍ത്തയാണെന്ന വാദവുമായി യു പ്രതിഭ പരസ്യമായി രംഗത്ത് വന്നിരുന്നു. പിന്നാലെ കേസിന്റെ എഫ്‌ഐആര്‍ വന്നതോടെ സംഭവം വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെ നിയമസഭയിലും സിപിഎം ജില്ലാ സമ്മേളനത്തിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യു പ്രതിഭ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
 
 തുടര്‍ന്ന് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എക്‌സൈസ് കമ്മീഷണര്‍ക്കും പരാതി നല്‍കുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയുമുണ്ടായി. എക്‌സൈസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ വീഴ്ച പറ്റിയെന്നും വൈദ്യ പരിശോധന അടക്കമുള്ളവ നടത്തിയില്ലെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പ്രതിഭയുടെ മകനടക്കം 7 പേര്‍ക്കെതിരെ കേസ് നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂര്‍ അന്തരിച്ചു