ബാലഭാസ്കറിന്റെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നതാര്? പ്രകാശ് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ലക്ഷ്മി

Last Modified ഞായര്‍, 2 ജൂണ്‍ 2019 (17:23 IST)
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ഭാര്യ ലക്ഷ്മി രംഗത്തെത്തി. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നും ബാലഭാസ്‌കറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിട്ടത് താനല്ലെന്നും കൊച്ചിയിലുള്ള ഒരു സ്വകാര്യ ഏജന്‍സിയാണെന്നും ലക്ഷ്മി പറഞ്ഞു.

എന്നാല്‍ ചോദ്യങ്ങള്‍ കൂടി വരികയാണ്. ബാലഭാസ്‌കറിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിട്ടത് ആരാകും എന്ന ചോദ്യമാണ് ഭാര്യ ലക്ഷ്മിയുടെ വെളിപ്പെടുത്തലോടെ പുറത്ത് വന്നിരിക്കുന്നത്. അതോടൊപ്പം, പ്രകാശ് തമ്പിയെ അറിയില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ലക്ഷ്മി വെളിപ്പെടുത്തി.

എന്നാൽ, പോസ്റ്റിൽ പറയുന്നത് പ്രകാശ് തമ്പിയുമായി ബാലുവിന് വലിയ ബന്ധമില്ലെന്നും ഏതോ പരിപാടിയുമായി ബന്ധപ്പെട്ട് മാത്രമാണ് അവരെ കണ്ടിട്ടുള്ളത് എന്നുമാണ്. അതിനാൽ തന്നെ സംശയങ്ങൾ കൂടി വരികയാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനായിരുന്നു ബാലഭാസ്‌കര്‍ മരിച്ചത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 23ന് ബാലഭാസ്‌കറിന്റെ പേജില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ബാലഭാസ്‌കറിന്റെ പേരില്‍ ചില സംഗീത പരിപാടികള്‍ ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ബാലഭാസ്‌കറിന്റെ കുടുംബാംഗങ്ങള്‍ക്കോ ഓഫീസിനോ അറിവോ ഉത്തരവാദിത്തമോ ഇല്ലെന്നുമായിരുന്നു പോസ്റ്റ്. ഇത് സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് രണ്ട് ഫോണ്‍ നമ്പറുകളും ഒഫിഷ്യല്‍ മെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്. ഇതില്‍ നല്‍കിയിരിക്കുന്ന നമ്പര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരുടേതാണ്.

എന്നാല്‍ കഴിഞ്ഞ മെയ് 29ന് ഈ പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്. ഫോണ്‍ നമ്പറുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മരണത്തിന് ശേഷവും ബാലഭാസ്‌കറിന്റെ വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പേജ് കൈകാര്യം ചെയ്യുന്നതാരാണെന്ന് ആരാധകര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്. മരണത്തിന് ശേഷവും പ്രശസ്തി വിറ്റ് പണമുണ്ടാക്കുന്നതാരാണെന്ന ചോദ്യം കമന്റുകളില്‍ ഉയരുന്നുണ്ട്.എന്തുകൊണ്ട് ഫോണ്‍ നമ്പര്‍ എഡിറ്റ് ചെയ്തുവെന്നും കമന്റില്‍ ചോദ്യമുയരുന്നുണ്ട്


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :