വോട്ടെണ്ണി തുടങ്ങിയില്ല, കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തമ്മിലടി രൂക്ഷം, തർക്കങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തി

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയല്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

VD Satheesan, KC Venugopal,Congress candidate list,Kerala elections
Jithin Raj| Last Modified വ്യാഴം, 16 ഏപ്രില്‍ 2026 (12:42 IST)
നിയമസഭാ തിരെഞ്ഞെടുപ്പിലെ ജനവിധി അറിയും മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തമ്മിലടി രൂക്ഷം. കെ സി വേണുഗോപാല്‍ - വി ഡി സതീശന്‍ പക്ഷങ്ങളാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. കെ സുധാകരന് പിന്നാലെ കെ സി വേണുഗോപാലിനെ പിന്തുണച്ച് നേതാക്കള്‍ ഇറങ്ങിയത് കൃത്യമായ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സിയെ ഉയര്‍ത്തികാണിക്കുന്നതിനെതിരെ വി ഡി സതീശന്‍ പക്ഷം ആസൂത്രിത നീക്കങ്ങളും നടത്തുന്നുണ്ട്. ഈ തര്‍ക്കങ്ങളില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയല്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ചര്‍ച്ചകള്‍ നിലവില്‍ വേണ്ടെന്ന് രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കെ സി വേണുഗോപാലിനെ പിന്തുണച്ച് കെ സുധാകരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് കോണ്‍ഗ്രസിലെ തമ്മിലടി രൂക്ഷമായത്. കെ സുധാകരന്റെ പോസ്റ്റിന് പിന്നാലെ ചാനല്‍ ചര്‍ച്ചയില്‍ കെ സിക്ക് പിന്തുണയുമായി റോജി എം ജോണ്‍, രമ്യ ഹരിദാസ് തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :