46 വായ്‌പകളുടെ തുക ഒരു അക്കൗണ്ടിലേക്ക്: തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്‌പ തട്ടിപ്പ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ജൂലൈ 2021 (12:43 IST)
സിപിഎം നിയന്ത്രണത്തിലുള്ള തൃശൂർ കരുവന്നൂറ് സർവീസ് സഹകരണ ബാങ്കിൽ നൂറ് കോടി രൂപയുടെ വായ്‌പ തട്ടിപ്പ്. 2014 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തട്ടിപ്പ് നടത്തിയിട്ടുള്ളത്. സംഭവത്തിൽ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരേയും മുന്‍ ജീവനക്കാര്‍ക്കെതിരേയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാങ്കിൽ നിന്നും വായ്‌പയെടുത്ത് കൃത്യമായി തിരിച്ചടച്ചിട്ടും പലർക്കും ജപ്‌തി നോട്ടീസ് ലഭിച്ചിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. ഇവർ പരാതി നൽകിയതോടെ നടത്തിയ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് നാടറിഞ്ഞത്. ഒരാള്‍ ആധാരം ഈടു നല്‍കി ബാങ്കില്‍നിന്ന് വായ്പയെടുത്താല്‍ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് പോവുകയുമാണ് ചെയ്‌തിരുന്നത്.

ഇത്തരത്തിൽ 46 വായ്‌പകളുടെ തുക ഒരേ അക്കൗണ്ടിലേക്കാണ് പോയത്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിൽ ഇത്തരം തട്ടിപ്പ് നടന്നതായി നേരത്തെ സഹകരണ രജിസ്ട്രാര്‍ക്ക് അടക്കം പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഓഡിറ്റ് നടത്തിയപ്പോഴാണ് വലിയ തട്ടിപ്പാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പോലീസിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :