സിസേറിയനിടെ കുഞ്ഞ് മരിച്ചു; കുറ്റാരോപിതയായ ഡോക്ടറെ നിര്‍ബന്ധിത അവധിയില്‍ അയച്ചു

സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 18 ഫെബ്രുവരി 2026 (14:15 IST)
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സിസേറിയനിനിടെ കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് മുഖം രക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് ശ്രമിക്കുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് പ്രതിയായ ഡോ. ബിന്ദു സുന്ദറിനെ നിര്‍ബന്ധിത അവധിയില്‍ അയച്ചു. പാലോട് സ്വദേശിയായ നിരഞ്ജനയ്ക്ക് ജനിച്ച കുഞ്ഞ് ശസ്ത്രക്രിയയ്ക്ക് തൊട്ടുപിന്നാലെ മരിച്ചു. ഡോ. ബിന്ദുവിനെതിരെ മുമ്പും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പറഞ്ഞു.

സംഭവം അന്വേഷിക്കാന്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഒരു സംഘം ഇന്ന് ജില്ലാ ആശുപത്രിയില്‍ എത്തും. ശസ്ത്രക്രിയ നടത്താന്‍ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞിന്റെ മരണത്തിന് വിശദീകരണം നല്‍കാതെ ഡോ. ബിന്ദു സ്ഥലം വിട്ടതായും അവര്‍ ആരോപിച്ചു. ഡോക്ടറിനെതിരെ നടപടിയെടുക്കുന്നതുവരെ കുഞ്ഞിന്റെ മൃതദേഹം സ്വീകരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. കഴിഞ്ഞ ദിവസമാണ് നിരഞ്ജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്ക്കായി എത്തിയപ്പോള്‍ പ്രസവത്തിനായി അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിക്ക് അവരെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു പക്ഷേ കുഞ്ഞ് മരിച്ചു. ഇതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആര്‍ഡിഒ ജയകുമാര്‍ ഉറപ്പുനല്‍കി. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :