കന്നിമാസപൂജ : ശബരിമലയിൽ വൻ തിരക്ക്

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 18 സെപ്‌റ്റംബര്‍ 2022 (11:13 IST)
ശബരിമല: ഓണം കഴിഞ്ഞു കഴിഞ്ഞ ദിവസം തുറന്ന ശബരീശ നടയിൽ ദർശനത്തിനു വൻ തിരക്ക്. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചു മണിക്ക് നട തുറന്നപ്പോൾ തന്നെ ഭക്തരുടെ പ്രവാഹമായിരുന്നു. സന്നിധാനത്തുള്ള വലിയ നടപ്പന്തൽ, മേൽപ്പാലം, തിരുമുറ്റം എന്നിവിടങ്ങളിൽ ഭഗവത് ദർശനത്തിനായി ഭക്തർ മണിക്കൂറുകളായി കാത്ത് നിൽക്കുകയായിരുന്നു. പോലീസിനൊപ്പം ദേവസ്വം ഗാർഡുകളും ഇവരെ നിയന്ത്രിക്കാനായി നന്നേ വിഷമിച്ചു.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഭക്തരെ കൂടാതെ തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരും ദർശനത്തിനു എത്തിയിരുന്നു.


തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയായിരുന്നു പൂജകൾക്ക് ആരംഭം കുറിച്ചത്. ഉഷഃപൂജയോടെ ലക്ഷാര്ച്ചനയും തുടങ്ങി. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ നേതൃത്വത്തിൽ ബ്രഹ്മകലശവും നിറച്ചു. ഇതിനു ചുറ്റും 25 ശാന്തിക്കാർ ഇരുന്നു ഹരിഹരപുത്ര സഹസ്രനാമം കോലി അർച്ചന നടത്തി. ഉച്ചയോടെ ഇത് പൂർത്തിയായി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബ്രഹ്മകലശം ആഘോഷമായി ശ്രീകോവിലിൽ എത്തിച്ചു അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകവും ചെയ്തു.

വൈകുന്നേരം ദീപാരാധനയും തുടർന്ന് പടിപൂജ, പുഷ്‌പാഭിഷേകം എന്നിവയും നടന്നു. വൈകിട്ട് അഞ്ചു മണി മുതൽ തന്നെ പടിപൂജ ദർശനത്തിനായി അയ്യപ്പന്മാർ കാത്തുനിൽക്കുകയായിരുന്നു. ഇരുപത്തൊന്നാം തീയതി വരെ പൂജകൾ തുടരും. ഞായറാഴ്ചയും ലക്ഷാര്ച്ചനയുണ്ട്. ഇരുപത്തൊന്നു ബുധനാഴ്ച രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :