അഭിറാം മനോഹർ|
Last Modified ചൊവ്വ, 13 ജനുവരി 2026 (16:59 IST)
സിപിഎം മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസില്‍. കെപിസിസിയുടെ രാപ്പകല്‍ വേദിയിലെത്തിയാണ് അയിഷ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. 3 പതിറ്റാണ്ടുകാലം നീണ്ടുനിന്ന സിപിഎം ബന്ധം ഉപേക്ഷിച്ചാണ് അയിഷ പോറ്റി കോണ്‍ഗ്രസിലെത്തിയത്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാലയിട്ടുകൊണ്ടാണ് അയിഷയെ സ്വീകരിച്ചത്. സമരവേദിയില്‍ വെച്ച് യുഡിഎഫ് അംഗത്വവും നല്‍കി. ഇത്തവണത്തെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ അയിഷ പോറ്റിയാകും യുഡിഎഫ് സ്ഥാനാര്‍ഥി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ 5 വര്‍ഷമായി സിപിഎമ്മില്‍ നിന്നും അകന്നുനില്‍ക്കുകയായിരുന്ന അയിഷ പോറ്റി 3 തവണ കൊട്ടാരക്കരയില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട്.
തന്റെ പ്രസ്ഥാനം തന്നെ ഒരുപാട് വിഷമിപ്പിച്ചെന്ന് കോണ്‍ഗ്രസ് വേദിയില്‍ വെച്ച് അയിഷ പോറ്റി പറഞ്ഞു. 25 വര്‍ഷക്കാലം ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നിട്ട് വഞ്ചന കാണിച്ചെന്ന് പലര്‍ക്കും ചിന്തിക്കാം. വരും ദിവസങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവരുമെന്നതും ഉറപ്പാണ്. സഖാകള്‍ക്കെല്ലാം എന്നോട് ദേഷ്യമുണ്ടാകാം.
എന്റെ നാടാണ് എന്നെ വളര്‍ത്തിയത്. സത്യസന്ധമായി ആളുകളോട് ഇടപെടണം. ഞാനൊരു അധികാരമോഹിയല്ല, എന്നും മനുഷ്യര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്നയാളാണ്. രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ മനുഷ്യനായി പ്രവര്‍ത്തിക്കുമെന്നും അയിഷ പോറ്റി പറഞ്ഞു.
ആര്‍ ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് എംഎല്‍എയായ അയിഷ കൊട്ടാരക്കരയില്‍ നിന്ന് 3 തവണ എംഎല്‍എയായ നേതാവാണ്. കഴിഞ്ഞ തവണ സിപിഎം സീറ്റ് നിഷേധിച്ചതോടെ അയിഷ പാര്‍ട്ടിയുമായി അകലത്തിലായിരുന്നു.