അഭിമന്യൂ കൊലപാതകം: പ്രധാനപ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കീഴടങ്ങി, ശാഖയിലെ ചിത്രങ്ങള്‍ പുറത്ത്

നെല്‍വിന്‍ വില്‍സണ്‍| Last Updated: വെള്ളി, 16 ഏപ്രില്‍ 2021 (11:36 IST)

ആലപ്പുഴയിലെ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്രതി സഞ്ജയ് ദത്ത് കീഴടങ്ങി. ആര്‍എസ്എസ് പ്രവര്‍ത്തകനാണ് സഞ്ജയ് ദത്ത്. പ്രതിയുടെ ആര്‍എസ്എസ് ശാഖയില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത്. കൊലയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആര്‍എസ്എസും ബിജെപിയും ആവര്‍ത്തിക്കുന്നതിനിടെയാണ് മുഖ്യപ്രതിയുടെ ശാഖയില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ സഞ്ജയ് ദത്ത് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

കേസില്‍ സഞ്ജയ് ദത്ത് ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ ഉണ്ടെന്നാണ് സൂചന. എല്ലാവരും ആര്‍എസ്എസ് പശ്ചാത്തലമുള്ളവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപ്പെ
ട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദര്‍ശിന്റേയും മൊഴി നിര്‍ണായകമാണ്. ഇരുവരും പരുക്കകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് തവണ സഞ്ജയ് ദത്തിന്റെ നേതൃത്വത്തിലുള്ള ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ വീട് ആക്രമിച്ചിട്ടുണ്ടെന്ന് അഭിമന്യുവിന്റെ അച്ഛന്‍ അമ്പിളി കുമാര്‍ പറഞ്ഞു.

ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെയാണ് പത്താം ക്ലാസുകാരനായ അഭിമന്യു ദാരുണമായി കൊല്ലപ്പെട്ടത്. ക്ഷേത്രത്തില്‍വച്ച് അഭിമന്യൂവും പ്രതികളുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. വയറിനു കുത്തേറ്റ അഭിമന്യുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :