1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Woman lost 40000 rupees while purchasing blanket through online

ഓൺലൈനിൽ പുതപ്പ് വാങ്ങി, യുവതിക്ക് നഷ്ടമായത് 40,000 രൂപ !

വാർത്ത
ബെംഗളുരു: ഓൺലൈനിലൂടെ പുതപ്പ് വാങ്ങിയ യുവതിയുടെ ബാങ്ക് അക്കൗങ്ങിൽനിന്നും നഷ്ടമായത് 40,000 രൂപ. ആമസോണിൽനിന്നുമാണ് യുവതി പുതപ്പ് വാങ്ങിയത്. ആമസോണിന്റെ പ്രതിനിധിയെന്ന് പറഞ്ഞ് യുവതിയെ സമീപിച്ച ആൾക്ക് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ നൽകിയതോടെയാണ് ബംഗളുരു എസ്എച്ച്ആർ ലേ ഔട്ടിൽ താമസിക്കുന്ന ശ്രീലക്ഷ്മി എന്ന യുവതി തട്ടിപ്പിന് ഇരയായത്. 
 
ആമസോണിനിന്നു ശ്രീലക്ഷ്മി പുതപ്പ് വാങ്ങിയിരുന്നു എങ്കിലും ഇഷ്ടപ്പെടാതെ വന്നതോടെ തിരികെ നൽകൻ തീരുമാനിക്കുകയാണ്. പുതപ്പ് തിരികെ കൊണ്ടുപോവാൻ ആമണോൺ പ്രതിനിധി എന്ന് പരിചയപ്പെടുത്തി വന്നായാളാണ് യുവതിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. ആമസോണിൽ രണ്ട് ദിവസത്തേക്ക് ടെക്കനിക്കൽ പ്രശ്നങ്ങൾ ഉള്ളതിനാൽ പണം തിരികെ ലഭിക്കാൻ വൈകും എന്നാണ് ഇയാൾ ആദ്യം യുവതിയെ പറഞ്ഞ് ധരിപ്പിച്ചത്.
 
പിന്നീട് പണം തിരികെ ലഭിക്കുന്നതിനായി എന്ന് പറഞ്ഞ് ഒരു ഫോം അയച്ചു നൽകി. ഇത് പൂരിപ്പിച്ച ശേഷം മറ്റൊരു നമ്പരിലേക്ക് തിരികെ അയക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ യുവതിയുടെ മൊബൈൽ ഫോണിൽ വന്ന ഓടിപി സന്ദേശം അടക്കം കൈമാറിയതോടെ മിനിറ്റുകൾക്കുള്ളിൽ 40,000 രൂപ അക്കൗണ്ടിൽ നിന്നും പിൻവലിക്കപ്പെടുകയായിരുന്നു. ഇതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചു.
 
യുവതി ആമസോണിൽ പുതപ്പ് ഓർഡർ ചെയ്ത വിവരം മറ്റൊരാൾ എങ്ങനെ അറിഞ്ഞു എന്നത് വ്യക്താമല്ല. ഒരു പക്ഷേ ആമസോണിൽ ജോലി ചെയ്യുന്ന ആരെങ്കിലും വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടാവാം എന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണവുമായി സഹകരിക്കും എന്ന് ആമസോൺ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. 
About Writer
വെബ്‌ദുനിയ ലേഖകൻ
അടുത്ത ലേഖനം
ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം,അരുണാചൽ പ്രദേശിലെ ബിജെപി എംഎൽഎക്കെതിരെ യുവതി