അഭിറാം മനോഹർ|
Last Modified വ്യാഴം, 18 ഡിസംബര്‍ 2025 (14:41 IST)
പരമ്പരാഗത മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങളില്‍ നിന്ന് മാറി എ ഐ അടിസ്ഥാനമാക്കിയുള്ള ഡാറ്റ സെന്ററുകളും ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചറിനുമായി കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങി ഇന്ത്യയിലെ ടെലികോം ഭീമന്മാരായ എയര്‍ടെലും ജിയോയും. ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇരുവരും നടത്താനൊരുങ്ങുന്നത്. എ ഐ ഡാറ്റാ പ്രോസസിങ്, ക്ലൗഡ് കമ്യൂട്ടിങ്,എഡ്ജ് കമ്പ്യൂട്ടിങ് മേഖലയില്‍ വലിയ സാധ്യതകള്‍ തുറക്കപ്പെടുന്നുവെന്നും ഇത് മുതലെടുക്കാനുമാണ് വലിയ നിക്ഷേപങ്ങള്‍ നടത്താന്‍ ഇരു കമ്പനികളും ഒരുങ്ങുന്നത്.
റിലയന്‍സ് ജിയോ ഹാര്‍ഡ്വെയര്‍ മുതല്‍ സോഫ്റ്റ്വെയര്‍ വരെ ഉള്‍പ്പെടുന്ന സമഗ്ര AI ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഡാറ്റാ സെന്ററുകള്‍, ഹൈ-പെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ്, AI മോഡല്‍ ട്രെയിനിംഗ് പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ എന്റര്‍പ്രൈസ് AI സേവനങ്ങളില്‍ മുന്‍കൈ നേടാനാണ് ജിയോ ലക്ഷ്യമിടുന്നത്. അതേസമയം ഗൂഗിളിന്റെ പങ്കാളിത്തത്തോടെയാണ് എയര്‍ടെല്‍ ഈ രംഗത്തേക്ക് എത്തിയിരിക്കുന്നത്.
5,000 കോടി രൂപ നിക്ഷേപിച്ച് നെക്‌സ്ട്രാ (Nxtra) ഡാറ്റ സെന്ററിന്റെ ശേഷി 240 മെഗാവാട്ടില്‍ നിന്ന് 400 മെഗാവാട്ടിലേക്ക് ഉയര്‍ത്താന്‍ എയര്‍ടെല്‍ പദ്ധതിയിടുന്നു. വിശാഖപട്ടണത്ത് ഗൂഗിളുമായി ചേര്‍ന്ന് 1 ഗിഗാവാട്ട് ശേഷിയുള്ള AI ഹബ് സ്ഥാപിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. സോവറിന്‍ ക്ലൗഡ്, ഗവണ്‍മെന്റ്-എന്റര്‍പ്രൈസ് AI സേവനങ്ങള്‍ എന്നിവ വിപുലമായി നല്‍കുന്നതിന് നെക്‌സ്ട്രാ ഡാറ്റാ സെന്ററുകള്‍ വര്‍ധിപ്പിക്കാനും എയര്‍ടെല്‍ ലക്ഷ്യമിടുന്നു.