സഞ്ജു ആഞ്ഞടിച്ചത് ബിസിസിഐയുടെ നെഞ്ചത്ത് !

രേണുക വേണു| Last Modified ബുധന്‍, 25 മെയ് 2022 (08:35 IST)
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോല്‍വി വഴങ്ങിയെങ്കിലും നായകന്‍ സഞ്ജു സാംസണ്‍ നടത്തിയ വെടിക്കെട്ട് പ്രകടനം കാണാതിരിക്കാന്‍ സാധിക്കില്ല. നിര്‍ണായക സമയത്ത് ടീമിന്റെ നട്ടെല്ല് ആകുകയായിരുന്നു സഞ്ജു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ട്വന്റി 20 സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ മടിച്ച ബിസിസിഐയ്ക്കും സെലക്ടര്‍മാര്‍ക്കും ഉള്ള മറുപടിയാണ് ഈ ഇന്നിങ്‌സ് എന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് 11 റണ്‍സില്‍ ഓപ്പണര്‍ ജയ്‌സ്വാളിനെ നഷ്ടമായി. പിന്നീടാണ് സഞ്ജു ക്രീസിലെത്തിയത്. സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ സഞ്ജു തുടക്കം മുതല്‍ ബാറ്റ് വീശി. 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സുമായി സഞ്ജു 47 റണ്‍സെടുത്താണ് പുറത്തായത്. പ്രഹരശേഷി 180.77 ! നിര്‍ണായക മത്സരത്തില്‍ ഒരു നായകനില്‍ നിന്ന് ലഭിക്കേണ്ട ഇന്നിങ്‌സ് എന്ന് വിശേഷിപ്പിക്കാം സഞ്ജുവിന്റെ ഇന്നിങ്‌സിനെ.

സഞ്ജുവിന് നേരെ കണ്ണ് തുറക്കാത്ത ബിസിസിഐയ്ക്ക് ഇതിലും മികച്ച മറുപടി കൊടുക്കാനില്ല. സഞ്ജുവിന്റെ പ്രകടനം വളരെ ഗംഭീരമായിരുന്നെന്ന് ഹര്‍ഷ ഭോഗ്ലെ പറഞ്ഞു. അര്‍ധ സെഞ്ചുറി പോലെയുള്ള നാഴികക്കല്ലുകളില്‍ അല്ല ട്വന്റി 20 ക്രിക്കറ്റ് കണക്കാക്കപ്പെടുന്നത്. മറിച്ച് കളിക്കളത്തില്‍ ഉണ്ടാക്കുന്ന ഇംപാക്ടിലാണെന്ന് ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :