അഭിറാം മനോഹർ|
Last Modified ചൊവ്വ, 25 മാര്‍ച്ച് 2025 (13:44 IST)
ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍- അര്‍ജന്റീന ഫുട്‌ബോള്‍ പോരാട്ടം നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5:30 മുതല്‍. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ നിര്‍ണായക മത്സരത്തിലാണ് ലാറ്റിനമേരിക്കയിലെ ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുന്നത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ യോഗ്യതയ്ക്ക് തൊട്ടരികില്‍ നില്‍ക്കുന്ന അര്‍ജന്റീനയ്ക്ക് സമനിലയുണ്ടെങ്കിലും ലോകകപ്പ് യോഗ്യത സ്വന്തമാക്കാനാകും. എന്നാല്‍ ബ്രസീലിന് അര്‍ജന്റീനയ്‌ക്കെതിരായ വിജയം നിര്‍ണായകമാണ്. ഇന്ത്യയില്‍ മത്സരത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണമില്ല. സ്പാനിഷ് ചാനലായ ടെലിമുണ്ടോയിലും ഫാന്‍കോഡ് ആപ്പ് വഴിയും ആരാധകര്‍ക്ക് മത്സരം കാണാന്‍ സാധിക്കുന്നതാണ്.
ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്‌ക്കെതിരെ കഴിഞ്ഞ 6 വര്‍ഷമായി ഒരു വിജയം പോലും സ്വന്തമാക്കാന്‍ ബ്രസീലിനായിട്ടില്ല.2019ലെ കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം മേജര്‍ കിരീടങ്ങളും സ്വന്തമാക്കാനായിട്ടില്ല. അതേസമയം 2021ലെ കോപ്പ അമേരിക്ക, 2022ലെ ലോകകപ്പ്,2024ലെ കോപ്പ അമേരിക്ക എന്നിവയെല്ലാം ഇതിനിടയില്‍ അര്‍ജന്റീന നേടിയിരുന്നു. ഇത്തവണ സൂപ്പര്‍ പോരാട്ടം നടക്കുമ്പോള്‍ ലയണല്‍ മെസ്സി, നെയ്മര്‍ ജൂനിയര്‍ എന്നിവര്‍ ടീമുകളില്‍ ഭാഗമല്ല. ഇത് പോരാട്ടത്തിന്റെ മാറ്റ് കുറയ്ക്കുമെങ്കിലും ബ്രസീല്‍- അര്‍ജന്റീന പോരാട്ടത്തിന്റെ ആവേശം കുറയ്ക്കുന്നതല്ല.
അര്‍ജന്റീന സാധ്യതാ ടീം
ഗോള്‍കീപ്പര്‍: മാര്‍ട്ടിനെസ്
ഡിഫെന്‍ഡര്‍മാര്‍: മൊലിന, റോമെറോ, ഒട്ടമെന്‍ഡി, ടാഗ്ലിയാഫിക്കോ
മിഡ്ഫീല്‍ഡര്‍മാര്‍: ഡി പോള്‍, പാലാഷിയോസ്, മാക് അലിസ്റ്റര്‍
ഫോര്‍വേഡ്: അല്‍വാറസ്,ഫെര്‍നാണ്ടസ്, അല്‍മാഡ
ബ്രസീല്‍ സാധ്യതാ ടീം
ഗോള്‍കീപ്പര്‍: ബെന്റോ
ഡിഫെന്‍ഡര്‍മാര്‍: വാന്‍ഡേഴ്‌സണ്‍, മാര്‍ക്കിനോസ്, ഒര്‍ട്ടിസ്, അരാന
മിഡ്ഫീല്‍ഡര്‍മാര്‍: ജോയ്‌ലിന്റ്റണ്‍, ആന്‍ഡ്രെ, റോഡ്രിഗോ
ഫോര്‍വേഡ്: പെഡ്രോ,റാഫിന്യ, വിനിസിയസ്