അഫ്ഗാന്‍ പാര്‍ലമെന്‍റില്‍ കര്‍സായിക്ക് വീണ്ടും തിരിച്ചടി

കാബൂള്‍| WEBDUNIA| Last Modified ശനി, 16 ജനുവരി 2010 (17:07 IST)
PRO
പ്രസിഡന്‍റ് ഹമീദ് കര്‍സായി നിര്‍ദേശിച്ച പതിനേഴ് കാബിനറ്റ് അംഗങ്ങളില്‍ പത്തുപേരെയും അഫ്ഗാന്‍ പാര്‍ലമെന്‍റ് തള്ളിക്കളഞ്ഞു. കര്‍സായിയുടെ നിര്‍ദേശങ്ങളെ ഭൂരിഭാഗം എം‌പിമാരും എതിര്‍ത്തതിന് രണ്ടാഴ്ചയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് പ്രസിഡന്‍റിന് കാര്യമായ തിരിച്ചടി നല്‍കിക്കൊണ്ട് പാര്‍ലമെന്‍റ് തീരുമാനം വ്യക്തമാക്കപ്പെട്ടത്.

അതേസമയം, രണ്ട് സുപ്രധാന സ്ഥാനങ്ങളിലേക്കുള്ള നിയമനത്തിന് അംഗീകാരം ലഭിച്ചു. തന്‍റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് സാല്‍‌മയ് റസൂലിനെ വിദേശകാര്യമന്ത്രിയായും ഹബീബുള്ള ഖാലിബിനെ നിയമന്ത്രിയായും നിയമിക്കാനുള്ള പ്രസിഡന്‍റ് നിര്‍ദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. അതേസമയം മൂന്ന് വനിതാ നോമിനികളില്‍ ആരോഗ്യ വനിതാ വികസന മന്ത്രി സ്ഥാനത്തേക്കുള്ള അമിനാ അഫ്സലിയുടെ നിയമനത്തിന് മാത്രമാണ് അംഗീകാരം ലഭിച്ചത്. മറ്റ് രണ്ടുപേരുടെയും അപേക്ഷ തള്ളപ്പെട്ടു.

ലണ്ടനില്‍ ഈ മാസം 28ന് നടക്കുന്ന ഡോണര്‍ കോണ്‍ഫറന്‍സിന് മുമ്പായി തന്‍റെ പുതിയ മന്ത്രിസഭ നിലവില്‍ വരണമെന്നാണ് കര്‍സായി ആഗ്രഹിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് അസാധ്യമാവും. എങ്കിലും ഇപ്പോള്‍ 24 അംഗ മന്ത്രിസഭയില്‍ കര്‍സായി പക്ഷക്കാരായ 14 പേരുണ്ട്. മാത്രമല്ല സുപ്രധാന വകുപ്പുകളായ വിദേശകാര്യം, ആഭ്യന്തരം, പ്രതിരോധം തുടങ്ങിയവയെല്ലാം തന്‍റെ പക്ഷക്കാരാണ് വഹിക്കുന്നതെന്നതും കര്‍സായിക്ക് ഗുണം ചെയ്യും.

ഇനിയും ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് പ്രസിഡന്‍റ് എപ്പോഴാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയെന്നോ പാര്‍ലമെന്‍റ് എപ്പോഴാണ് അക്കാര്യം പരിഗണിക്കുകയെന്നോ വ്യക്തമല്ല. ജനുവരി രണ്ടിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനായി ശൈത്യകാല അവധി റദ്ദാക്കാന്‍ കര്‍സായി എം‌പിമാരോട് ആവശ്യപ്പെട്ടിരുന്നു.

ഓഗസ്റ്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായ ആരോപണം നിലനില്‍ക്കെ ഇപ്പോഴത്തെ പാര്‍ലമെന്‍റ് തീരുമാനം കര്‍സായിക്ക് മറ്റൊരു തിരിച്ചടിയായിരിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് വലിയ തോതിലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദമാണ് കര്‍സായി നേരിടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :