WEBDUNIA|
Last Modified ബുധന്‍, 15 ഏപ്രില്‍ 2026 (10:09 IST)
US vs Iran: യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ഇറാൻ ആക്രമണത്തിനെതിരെ ചൈനയുടെ ഇടപെടൽ. ഹോർമുസ് കടലിടുക്കിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഉപരോധത്തെ ചൈന വെല്ലുവിളിക്കുകയാണ്. സംഘർഷത്തിൽ ചൈനയുടെ ഇടപെടൽ വരുന്നതോടെ യുഎസ് ആശങ്കയിലാണ്.
യുഎസ് ഉപരോധത്തിന്റെ ആദ്യദിനം തന്നെ ചൈനയുടെ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു. അമേരിക്കൻ ഉപരോധം നിലനിൽക്കെ, ചൈനീസ് എണ്ണക്കപ്പലുകൾക്ക് പിന്നാലെ മറ്റ് കപ്പലുകൾ കൂടി ഹോർമുസ് കടന്നതായാണ് വിവരം. ഇറാൻ എണ്ണക്കടത്തിന്റെ പേരിൽ യുഎസ് ഉപരോധം നേരിടുന്ന റിച്ച് സ്റ്റാറി, മുരളികിഷൻ കപ്പലുകളാണ് ഇന്നലെ ഹോർമുസിലൂടെ കടന്നുപോയത്. പനാമ പതാക വഹിച്ച യുഎഇയിലെ ഹംരിയ തുറമുഖം ലക്ഷ്യമിട്ടുള്ള പീസ് ഗൾഫ് കപ്പലും ഹോർമുസ് കടന്നതായാണ് റിപ്പോർട്ടുകൾ. ഇറാൻ തുറമുഖം ലക്ഷ്യമിട്ടുള്ള കപ്പലുകളല്ലാത്തതിനാലാണ് ഇവയെ ലക്ഷ്യംവെക്കാതിരുന്നതെന്ന് യുഎസ് സേന പ്രതികരിച്ചു.
അതേസമയം ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസ് അവതാരക മരിയ ബാർടിരോമോയുമായുള്ള അഭിമുഖത്തിലാണു ട്രംപിന്റെ പ്രതികരണം. അഭിമുഖത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തുവന്നിട്ടുള്ളു. അഭിമുഖത്തിലെ വെളിപ്പെടുത്തലുകളോട് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് ലക്ഷ്യങ്ങൾ കൈവരിച്ചെന്നു കഴിഞ്ഞ ആഴ്ചകളിൽ ട്രംപ് അവകാശപ്പെട്ടിരുന്നു. അതേസമയം ചൈനയുടെ ഇടപെടൽ കാരണമാണ് യുഎസ് നിലപാട് മയപ്പെടുത്തുന്നതെന്ന റിപ്പോർട്ടുകളുണ്ട്.