അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (13:32 IST)
ഇറാനെതിരായ യുദ്ധത്തിന്റെ കഠിനമായ ഘട്ടം വരാനിരിക്കുന്നതെയുള്ളുവെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞങ്ങള്‍ അവരെ തകര്‍ക്കുകയാണ്. എന്നും മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും ട്രംപ് പറഞ്ഞു. എല്ലാം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. ലോകത്തെ ഏറ്റവും ശക്തമായ സൈന്യം നമ്മള്‍ക്കുണ്ട്. ഞങ്ങളത് ഉപയോഗിക്കുന്നു. ട്രംപ് പറഞ്ഞു.
യുദ്ധം എത്രകാലം നീണ്ടുനില്‍ക്കുമെന്ന ചോദ്യത്തിന് അധികകാലമെടുക്കില്ലെന്നും നാലാഴ്ചയാണ് കരുതിയിരുന്നതെന്നും എന്നാല്‍ ഷെഡ്യൂള്‍ ചെയ്തതിലും അല്പം മുന്നിലാണ് കാര്യങ്ങളുള്ളതെന്നും ട്രംപ് പറഞ്ഞു. ഇറാനില്‍ ഭരണമാറ്റമാണ് യുഎസ് ആഗ്രഹിക്കുന്നതെന്ന സൂചനയും ട്രംപ് സൂചന നല്‍കി. കടുത്ത ആക്രമണങ്ങള്‍ വരാനിരിക്കുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
യുദ്ധം അധികനാള്‍ നീണ്ടുപോകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു. യുദ്ധം നീണ്ടുപോകുമെന്ന വാദങ്ങളെ അദ്ദേഹം നിഷേധിച്ചു. ഇറാനിലെ ഈ ഭീകര ഭരണകൂടം അവര്‍ അധികാരത്തിലേറിയ ശെഷം ഏറ്റവും ദുര്‍ബലമായ ഘട്ടത്തിലാണ്. അതിനാല്‍ അനന്തമായ യുദ്ധമുണ്ടാകില്ല. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.