അഭിറാം മനോഹർ|
Last Modified ഞായര്‍, 1 മാര്‍ച്ച് 2026 (07:49 IST)
ടെഹ്റാനില്‍ നടന്ന യുഎസ്-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്‍ സുപ്രീം നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങളും. ഖമനേയിയും ഖമനേയിയുടെ മകളും പേരക്കുട്ടിയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഫാര്‍സ്, താസ്‌നിം എന്നീ വാര്‍ത്താ ഏജന്‍സികളാണ് സ്ഥിരീകരിച്ചത്. ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ഖമനേയിയുടെ മരുമകനും മരുമകളും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
ഖമനേയി കൊല്ലപ്പെട്ടതായി നേരത്തെ തന്നെ ഇസ്രായേലും അമേരിക്കയും അവകാശപ്പെട്ടിരുന്നെങ്കിലും ഈ വാര്‍ത്തകള്‍ ഇറാന്‍ നിഷേധിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചതായും ഇത് ഇറാനിലെ ജനങ്ങള്‍ക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഖമനേയി ഇനി ഇല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു.
1989 മുതല്‍ ഇറാന്റെ സുപ്രീം നേതാവായിരുന്ന ഖമേനി രാജ്യത്തിന്റെ രാഷ്ട്രീയ, സൈനിക, മതപരമായ എല്ലാ നിര്‍ണായക കാര്യങ്ങളിലും അന്തിമാധികാരം വഹിച്ചിരുന്ന നേതാവായിരുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലും പരിസരത്തുള്ള തന്ത്രപ്രധാനമായ ഇടങ്ങളിലും നടത്തിയ ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഖമനേയി വധിക്കപ്പെട്ടതായി ഇസ്രായേലും അമേരിക്കയും അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ഈ വാര്‍ത്തകള്‍ ഇറാന്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ഖമനേയി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്ന് ഒരു പോസ്റ്റും പ്രത്യക്ഷപ്പെട്ടിരുന്നു.