ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ആക്രമണങ്ങളില്‍ ഒരാള്‍ മരിച്ചതായും 11 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

Iran- Israel
അഭിറാം മനോഹർ| Last Modified ഞായര്‍, 1 മാര്‍ച്ച് 2026 (10:35 IST)
ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ദുബൈ, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍ - ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. ആക്രമണങ്ങളില്‍ ഒരാള്‍ മരിച്ചതായും 11 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തില്‍ നടത്തിയ ആക്രമണത്തിലാണ് ഒരാള്‍ മരിച്ചത്.


ആക്രമണത്തെത്തുടര്‍ന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB), അല്‍ മക്തൂം വിമാനത്താവളം എന്നിവയുടെ പ്രവര്‍ത്തനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈയില്‍ സര്‍വീസുകള്‍ സ്തംഭിച്ചത് ലക്ഷക്കണക്കിന് യാത്രക്കാരെയാണ് ബാധിച്ചിരിക്കുന്നത്.

ആക്രമണവും നാശനഷ്ടങ്ങളും

യുഎഇ ലക്ഷ്യമാക്കി 137 മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാന്‍ തൊടുത്തുവിട്ടത്. ഇതില്‍ ഭൂരിഭാഗവും യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തെങ്കിലും ചില മിസൈല്‍ അവശിഷ്ടങ്ങള്‍ വിമാനത്താവള പരിസരങ്ങളിലും ജനവാസ മേഖലകളിലും പതിച്ചു. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു ഏഷ്യന്‍ വംശജന്‍ കൊല്ലപ്പെട്ടതായും 11 പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. ദുബൈ വിമാനത്താവളത്തിന് ഭാഗികമായി നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.


സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് യുഎഇ, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാതകള്‍ ഭാഗികമായി അടച്ചു. കേരളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, എമിറേറ്റ്സ് തുടങ്ങിയ വിമാനങ്ങള്‍ സര്‍വീസുകള്‍ റദ്ദാക്കി. വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും വിമാനക്കമ്പനികളുമായി ബന്ധപ്പെടാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ശക്തമായി അപലപിച്ച യുഎഇ, ജനങ്ങളുടെ സംരക്ഷണത്തിനായി ഏത് തരത്തിലുള്ള തിരിച്ചടിക്കും തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യം മിനിറ്റുകള്‍ക്കുള്ളില്‍ മാറിമറിയുന്നതിനാല്‍ പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്

പശ്ചിമേഷ്യയിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ ദുരിതത്തിലായ മലയാളി പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് അടിയന്തര ഹെല്‍പ്പ് ഡെസ്‌ക് തുറന്നു. സഹായം ആവശ്യമുള്ളവര്‍ക്ക് +91-8802012345(അന്താരാഷ്ട്ര മിസ്ഡ് കോള്‍), 18004253939 (ഇന്ത്യയില്‍ നിന്നുള്ള ടോള്‍ ഫ്രീ നമ്പര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

മേഖലയിലെ സമാധാനത്തിനായി ഐക്യരാഷ്ട്രസഭ അടിയന്തര സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സംഘര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നത് ആഗോളതലത്തില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :