ഹോര്‍മുസ് വഴി ഒരു കപ്പലും ഇനി കടക്കില്ല: സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ അമേരിക്കയുടെ പ്രഖ്യാപനം

Bab al Mandeb, Gate of Tears, Choke point, Middle east crisis
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2026 (08:13 IST)
ഹോര്‍മുസ് വഴി ഒരു കപ്പലും ഇനി കടക്കില്ലെന്ന് അമേരിക്ക. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രഖ്യാപനം വന്നത്.
ഹോര്‍മോസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും തടയുമെന്നും ഒരു കപ്പലിനെയും ഹോര്‍മുസ് കടലിടുക്കു വഴി കടത്തിവിടില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ആണവ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇറാന്‍ തയ്യാറാകാത്തതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്ന് ട്രംപ് വ്യക്തമാക്കി. ഹോര്‍മോസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും അവിടെ നിന്ന് പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും അമേരിക്കന്‍ നാവികസേന തടയുമെന്ന് ട്രംപ് പറഞ്ഞു.

അതേസമയം അമേരിക്കയുടെ നിബന്ധനകള്‍ ഇറാന്‍ അംഗീകരിക്കാത്തതിനെതുടര്‍ന്ന് ചര്‍ച്ച പരാജയപ്പെട്ടു മടങ്ങുകയാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറഞ്ഞിരുന്നു. ഇറാന്‍ ആണവായുധം ഉണ്ടാക്കരുത് എന്നതാണ് പ്രധാനമെന്നും ഇത് അമേരിക്കയുടെ അവസാനത്തെ ഏറ്റവും മികച്ച ഓഫര്‍ ആണെന്നും ഇറാന്‍ സ്വീകരിക്കുമോ എന്ന് അറിയാന്‍ കാത്തിരിക്കുന്നു എന്നും ജെ ഡി വാന്‍സ് പറഞ്ഞു.

പ്രസിഡന്റ് പറഞ്ഞത് ഒരു കരാറില്‍ എത്താന്‍ ശ്രമിക്കണമെന്നാണ്. നിര്‍ഭാഗ്യവശാല്‍ ഒരു പുരോഗതിയും ഉണ്ടായില്ല. അവര്‍ ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന് തീരുമാനിച്ചു.- ജെഡി വാന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. വെടിനിര്‍ത്തല്‍ ലെബനനിലും വേണമെന്നും അത് അംഗീകരിക്കാതെ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് ഇറാന്‍ നേരത്തേ അറിയിച്ചിരുന്നു. അമേരിക്കയുമായി ചര്‍ച്ചയ്ക്ക് മുമ്പ് ഇറാന്‍ രണ്ടു കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. ലബനനില്‍ പൂര്‍ണമായും വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഇസ്രായേലിന്റെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് ഒന്ന്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :