അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 24 മാര്‍ച്ച് 2026 (13:54 IST)
അമേരിക്കയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളില്‍ ഒന്നായ ടെക്‌സസിലെ പോര്‍ട്ട് ആര്‍തര്‍ വലേറോ റിഫൈനറിയില്‍ തിങ്കളാഴ്ച രാത്രി (മാര്‍ച്ച് 23) ശക്തമായ സ്‌ഫോടനം. പ്രാദേശിക സമയം 7:22-ന് ഉണ്ടായ സ്‌ഫോടനത്തില്‍ കറുത്ത പുകമേഘം ആകാശത്തേക്ക് ഉയരുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് മേയര്‍ ഷാര്‍ലറ്റ് എം മോസസ് അറിയിച്ചു. പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
പോര്‍ട്ട് ആര്‍തര്‍, ഗ്രോവ്‌സ്, നെദര്‍ലന്‍ഡ് പ്രദേശങ്ങളില്‍ വ്യാപകമായി ശബ്ദം കേള്‍ക്കുകയും ഭൂകമ്പം പോലെ കെട്ടിടങ്ങള്‍ കുലുങ്ങുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോള എണ്ണവിതരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് സ്‌ഫോടനം. പ്രതിദിനം 4,35,000 ബാരല്‍ ഓയില്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ് റിഫൈനറി. ഏകദേശം 770 ജീവനക്കാരാണ് പ്ലാന്റിലുണ്ടായിരുന്നത്.
ഇന്‍ഡസ്ട്രിയല്‍ ഹീറ്റര്‍ യൂണിറ്റ് ആണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ്
പ്രാഥമികമായി നിഗമനം. സ്‌ഫോടനത്തെത്തുടര്‍ന്ന് നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് ഓള്‍ ക്ലിയര്‍ അറിയിപ്പ് ലഭിക്കും വരെ വീടുകള്‍ക്കുള്ളില്‍ കഴിയാനാണ് നിര്‍ദേശം.