ലൈംഗിക പീഡനം എതിര്‍ത്ത 19 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഐ‌എസ് തലയറുത്ത് കൊന്നു

ബാഗ്‌ദാദ്‌| VISHNU N L| Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (13:23 IST)
മത ഭീകരതയുടെ പര്യായമായി മാറിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച 19 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കഴുത്തറുത്ത് കൊന്നതായി റിപ്പോര്‍ട്ടുകള്‍. കുർദിഷ് ഉദ്യോഗനാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ഈ റിപ്പോർട്ടിന് യുഎൻ സ്ഥിരീകരണവും നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടികൾ ഐസിസ് ശക്തികേന്ദ്രമായ ഇറാഖിലെ മൊസൂളിൽ ഭീകരരുടെ കസ്റ്റഡിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയതാണ് ഈ പെണ്‍കുട്ടികളെ. 19 പെൺകുട്ടികളെ എപ്പോഴാണ് വധിച്ചതെന്നത് വ്യക്തമായിട്ടില്ല. എന്നാൽ ഈ അടുത്ത ദിവസങ്ങളിലാണീ ക്രൂരകൃത്യം നടന്നതെന്ന് സൂചനകളുണ്ട്.കൊല്ലപ്പെട്ടവർ യസീദികളാണോ അല്ലയോ എന്നും സ്ഥിരീകരണമുണ്ടായിട്ടില്ല.എന്നാൽ ഭീകരരുമായി ലൈംഗിക ബന്ധത്തിന് തയ്യാറാവാതിരുന്നതിനാണ് ഇവരെ കൊന്നതെന്ന് കുർദിഷ് ഡെമോക്രാറ്റിക് പാർട്ടിയുടെ വക്താവ് സെയ്ദ് മിമൗസിനി മൊസൂളിൽ ഇറാഖി ന്യൂസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

പെണ്‍കുട്ടികളെ പെട്രോള്‍ ബാരലുകള്‍ പോലെ നിരത്തി നിര്‍ത്തി ഭീകരര്‍ പരസ്യമായി ലേലം ചെയ്യാറുണ്ടെന്നും ഇവരെ ഒരേസമയം ആറ് പേര്‍ക്ക് വരെ കാഴ്ച്ചവയ്ക്കാറുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഐസിസ് പാളയത്തിൽ നടക്കുന്ന ലൈംഗികവ്യാപാരത്തെക്കുറിച്ച് യുഎൻ സ്ഥാനപതി സൈനബ് ബൻഗുര അന്വേഷണം നടത്തിയിരുന്നു. തങ്ങൾ പിടിച്ചെടുത്ത യസീദി, ക്രിസ്ത്യൻ സ്ത്രീകളെയും കുട്ടികളെയും വിൽക്കാൻ നിർദേശിക്കുന്ന ഐസിസ് രേഖ സൈനബ് പരിശോധിച്ച് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

നേരത്തെ ആയിരക്കണക്കിനു യസീദികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനങ്ങള്‍ക്കു ശേഷം പരസ്യമായി ലേലം ചെയ്ത് മറ്റുള്ളവര്‍ക്ക് വിറ്റിരുന്നു. ഇത്തരത്തില്‍ രക്ഷപ്പെട്ട ചിലര്‍ പുറം ലോകത്തോട് വിളിച്ചുപറഞ്ഞത് കേട്ട് ലോകം നടുങ്ങിപ്പോയിരുന്നു. അത്രയ്ക്ക് പീഡനമാണ്‍ ഇവര്‍ക്ക് നേരിടേണ്ടി വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :