അഭിറാം മനോഹർ|
Last Modified വെള്ളി, 20 മാര്‍ച്ച് 2026 (08:43 IST)
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ 12 ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനെതിരെ സ്വീകരിച്ച സംയുക്ത നിലപാടിനെ തള്ളി ഇറാന്‍ വിദേശകാര്യമന്ത്രാലയം. രാജ്യത്തിനെതിരായ നീക്കങ്ങള്‍ ഏകപക്ഷീയമാണെന്നും മേഖലയിലെ യഥാര്‍ഥ ശത്രുവിനെ തിരിച്ചറിയണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആരോപണം ശക്തമാക്കി ഇറാന്‍
ഖത്തര്‍, കുവൈത്ത്, യുഎഇ എന്നിവയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഭൂപ്രദേശങ്ങളാണ് അമേരിക്ക- ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ആക്രമണങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നവരും കുറ്റകൃത്യങ്ങളില്‍ തുല്യപങ്കാളിയാണ്. ഇറാന്റെ എണ്ണ- പ്രകൃതിവാതക റിഫൈനറികള്‍ ആക്രമിക്കപ്പെട്ടാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല. അത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകും. ഇറാന്‍ അറിയിച്ചു.
ഇറാനിലെ പ്രകൃതിവാതക ശേഖരമായ സൗത്ത് പാര്‍സില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തോടെയാണ് ഇറാന്‍ അറബ് രാജ്യങ്ങളിലെ എണ്ണ- പ്രകൃതിവാതക ശേഖരങ്ങള്‍ക്കെതിരെയും ആക്രമണങ്ങള്‍ കടുപ്പിച്ചത്. ഇതോടെ മേഖലയിലെ സായുധ സംഘങ്ങള്‍ക്ക് ഇറാന്‍ നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തണമെന്നും ഹോര്‍മുസ് കടലിടുക്ക് വ്യാപാരത്തിന് തുറന്ന് നല്‍കണമെന്നും ആവശ്യപ്പെട്ട് സൗദി അറേബ്യ ഉള്‍പ്പടെ 12 ഗള്‍ഫ് രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടിരുന്നു.