അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 ഫെബ്രുവരി 2026 (11:48 IST)
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും തമ്മില്‍ പരസ്യമായ വാക്‌പോര് മുറുകിയതോടെ പശ്ചിമേഷ്യന്‍ മേഖല വീണ്ടും യുദ്ധഭീതിയിലായിരിക്കുകയാണ്. ഒരു വശത്ത് സൈനിക നീക്കങ്ങള്‍ ശക്തമാക്കുമ്പോഴും മറുവശത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ട്രംപ് താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, അമേരിക്ക ആക്രമണത്തിന് മുതിര്‍ന്നാല്‍ അത് പ്രാദേശിക യുദ്ധമായി മാറുമെന്നാണ് ഖമേനി നല്‍കുന്ന മുന്നറിയിപ്പ്.
ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ അത് ഇറാന്റെ അതിര്‍ത്തിക്കുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ലെന്നാണ് ഖമേനി വ്യക്തമാക്കിയത്. 'അമേരിക്കക്കാര്‍ അറിഞ്ഞിരിക്കണം, ഇത്തവണ ഒരു യുദ്ധം തുടങ്ങിയാല്‍ അത് പ്രാദേശിക യുദ്ധമായി മാറും,' ഖമേനി പറഞ്ഞു. യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയും കാട്ടി ഇറാനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും, രാജ്യം ആക്രമണകാരിയല്ലെങ്കിലും തങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നും ഖമേനി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇറാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും ഒരു കരാറില്‍ എത്തുകയാണ് ലക്ഷ്യമെന്നും ട്രംപ് പ്രതികരിച്ചു. ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, നയതന്ത്രപരമായ പരിഹാരമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന്
ട്രംപ് തുറന്നുപറഞ്ഞു. എന്നാല്‍, ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിക്ക് അമേരിക്ക തയ്യാറാണെന്ന സൂചനയും അദ്ദേഹം നല്‍കി. 'ലോകത്തിലെ ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകള്‍ ഇപ്പോള്‍ അവിടെയുണ്ട്. കരാറിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ ഖമേനി പറഞ്ഞത് ശരിയാണോ എന്ന് നമുക്ക് കണ്ടറിയാം,' ട്രംപ് പറഞ്ഞു.