72 മണിക്കൂർ സമയം തരാം, പ്രക്ഷോഭത്തിൽ പങ്കെടുത്തവർ കീഴടങ്ങണം, അന്ത്യശാസനവുമായി ഇറാൻ

Iran Unrest
രേണുക വേണു| Last Modified ചൊവ്വ, 20 ജനുവരി 2026 (14:32 IST)
ഇറാന്‍ ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് കീഴടങ്ങാന്‍ 3 ദിവസത്തെ സമയം നല്‍കി ഇറാന്‍ ഭരണകൂടം. 3 ദിവസത്തിനകം പ്രതിഷേധക്കാര്‍ കീഴടങ്ങണമെന്നും അല്ലെങ്കില്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നുമാണ് ഇറാന്‍ പോലീസ് മേധാവി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ മൂന്നു ദിവസത്തിനകം കീഴടങ്ങിയില്ലെങ്കില്‍ നിയമത്തിന്റെ മുഴുവന്‍ കാഠിന്യവും നേരിടേണ്ടിവരുമെന്നും ദേശീയ പോലീസ് മേധാവി അഹ്‌മദ്-റെസ റദാന്‍ മുന്നറിയിപ്പ് നല്‍കി.ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച അടിച്ചമര്‍ത്തലിനുശേഷമാണ് ഇറാന്‍ ഭരണകൂടത്തിന്റെ ഈ മുന്നറിയിപ്പ്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങി വ്യാപകമായ പ്രക്ഷോഭമായി വളര്‍ന്ന പ്രതിഷേധം ഇറാന്‍ ഭരണകൂടത്തിനെതിരായ ഏറ്റവും വലിയ പ്രതിഷേധമായി മാറിയിരുന്നു.ഇന്റര്‍നെറ്റ് ബ്ലാക്കൗട്ട് കൂടി നടപ്പില്‍ വരുത്തിയതോടെ അയ്യായിരത്തോളം പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്. 'കലാപങ്ങളില്‍ അറിയാതെ ഉള്‍പ്പെട്ടുപോയ യുവജനങ്ങളെ വഞ്ചിക്കപ്പെട്ട വ്യക്തികളായാണ് കണക്കാക്കുന്നത്, ശത്രു സൈനികരായിട്ടല്ല. അവരോട് ഇസ്ലാമിക് റിപ്പബ്ലിക് സംവിധാനം സൗമ്യമായി പെരുമാറും,' എന്നാണ് പോലീസ് മേധാവിയുടെ അറിയിപ്പ്. അത്തരം വ്യക്തികള്‍ക്ക് സ്വയം കീഴടങ്ങാന്‍ പരമാവധി മൂന്ന് ദിവസം സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇറാന്‍ ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം 2,000 പേര്‍ കൊല്ലപ്പെട്ടു. സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം 12,000 മുതല്‍ 20,000 വരെ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആശുപത്രികളില്‍ പോലും സുരക്ഷാ സേന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതായും ചില മൃതദേഹങ്ങള്‍ ബലമായി എടുത്തുകൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :