സംസ്ഥാനത്ത് പ്രതിമാസം നടക്കുന്നത് അറുപത്തിനാലായിരത്തിലധികം ഡയാലിസിസുകള്‍; ഡയാലിസിസ് ചികിത്സയില്‍ മാതൃകയായി കേരളം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 7 ജനുവരി 2026 (10:18 IST)
സംസ്ഥാനത്ത് വൃക്കരോഗികളുടെ ചികിത്സാ ആവശ്യങ്ങള്‍ ഫലപ്രദമായി നേരിടുന്നതിനായി ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിപുലീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ രോഗികള്‍ക്ക് ആശ്വാസമായി എല്ലാ തലത്തിലുമുള്ള ആശുപത്രികളില്‍ ഈ സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ സംസ്ഥാനത്തെ 112 സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ആകെ 1,287 ഡയാലിസിസ് മെഷീനുകളാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി സജ്ജീകരിച്ചിട്ടുള്ളത്. ഇതുവഴി പ്രതിമാസം 64,000 ല്‍ അധികം ഡയാലിസിസ് ചികിത്സകള്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്നു.

സ്വകാര്യ മേഖലയില്‍ ഡയാലിസിസ് ചികിത്സയുടെ ഓരോ സെഷനും 1,500 മുതല്‍ 2,000 രൂപ വരെയാണ് ഈടാക്കുന്നത്. ഒരാഴ്ചയില്‍ മൂന്ന് പ്രാവശ്യം ചെയ്യുമ്പോള്‍ 4500 രൂപയും ഒരു മാസത്തേക്ക് 18,000 രൂപയുമാകും. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് ചികിത്സ പൂര്‍ണമായും സൗജന്യമായോ മിതമായ നിരക്കിലോ ആണ് ലഭ്യമാക്കുന്നത്.

ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര, ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വാഹനങ്ങളില്‍ സജ്ജീകരിക്കുന്ന ഡയാലിസിസ് മെഷീനുകള്‍ വഴി രോഗികള്‍ക്ക് സമീപ കേന്ദ്രങ്ങളിലെത്തി ചികിത്സ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :