1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Best primary health center in India

ഇന്ത്യയിലെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം വയനാട്ടിലെ നൂൽപ്പുഴയിൽ; തേടിയെത്തിയത് അർഹിച്ച അംഗീകാരം

ഇന്ത്യയിലെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം വയനാട്ടിലെ നൂൽപ്പുഴയിൽ; തേടിയെത്തിയത് അർഹിച്ച അംഗീകാരം

വയനാട്
പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്‌ത ഓ പി സംവിധാനം, കിടത്തി ചികിത്സാ സൗകര്യങ്ങൾ, ഇ-ഹെൽത്ത് പദ്ധതി, കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലം ഇവയെല്ലാം ഉള്ള ഒരു സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം നമുക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? ഇല്ല അല്ലേ? സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം എന്ന് കോൾക്കുമ്പോൾ തന്നെ മനസ്സിലേക്കെത്തുന്നത് പഴകിയ കെട്ടിടവും ആളൊഴിഞ്ഞ വരാന്തയുമായിരിക്കും.
 
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായൊരു കഥയാണ് വയനാട്ടിൽ നിന്നുള്ള ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പറയാനുള്ളത്. വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ആരോഗ്യ കേന്ദ്രം. രാജ്യത്തെ ഏറ്റവും മികച്ച സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രമായി മാറിയിരിക്കുകയാണിത്. ജനസംഖ്യയിലെ അൻപത് ശതമാനവും ആദിവാസി വിഭാഗത്തിൽപ്പെട്ടവർ കഴിയുന്ന ഈ പഞ്ചായത്തിലെ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമായി സ്ഥാനക്കയറ്റം കിട്ടിയിട്ടുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തെ തന്നെയാണ്.
 
രണ്ട് വർഷങ്ങൾക്ക് മുമ്പ് മറ്റുള്ള ആരോഗ്യകേന്ദ്രങ്ങളെപ്പോലെ തന്നെയായിരുന്ന ഇഈ ആരോഗ്യകേന്ദ്രവും ഉണ്ടായിരുന്നത്. അവിടെ നിന്ന് ഇന്നത്തെ ഈ നിലയിലേക്ക് സ്ഥാപനത്തെ ഉയർത്താൻ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹര്‍ മുഹമ്മദിന് സഹായികളായത് അവിടെയുള്ള ജനങ്ങൾ തന്നെയാണ്. സെന്റര്‍ നവീകരണ പദ്ധതിയുമായി പഞ്ചായത്ത് ഓഫീസിലെത്തുമ്പോള്‍ ഡോ. ദാഹര്‍ മുഹമ്മദിന് സംശയങ്ങൾ ഏറെയായിരുന്നു. 
 
ഇത്രയും പിന്നാക്കം നിൽക്കുന്ന ഒരു ഗ്രാമപഞ്ചായത്തിനെ എങ്ങനെ സഹായിക്കാനാകും എന്ന ചിന്തയിലാണ് ഡോ. ദാഹർ മുഹമ്മദ് അവിടെയെത്തിയത്. മാറ്റങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ഡോക്‌ടർക്കൊപ്പം നിൽക്കുകയും ചെയ്‌തു. പിന്നീടങ്ങോട്ട്, പൂർണ്ണമായും പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് ഇ-ഹെൽത്ത് പദ്ധതി വരെ നടപ്പിലാക്കിയ കേരളത്തിലെ ആദ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രമായി നൂല്‍പ്പുഴ ആരോഗ്യ കേന്ദ്രം മാറുകയും ചെയ്‌തു.    
 
ഡിജിറ്റലൈസ് ചെയ്‌ത് ഓ പി വിഭാഗം ആയതുകൊണ്ടുതന്നെ ആരോഗ്യ കേന്ദ്രത്തിലെത്തുന്ന ഓരോ രോഗിയുടേയും ആരോഗ്യവിവരങ്ങളും മറ്റ് രേഖപ്പെടുത്തിയതിന് ശേഷം മാത്രമാണ് ഇവർ ഡോക്‌ടറുടെ അടുത്തെത്തുന്നത്. ഡോക്ടര്‍ക്ക് രോഗവിവരങ്ങള്‍ കമ്പ്യൂട്ടറൈസ്ഡ് സംവിധാനം വഴി കൃത്യമായി അറിയാനും കഴിയും. ബാര്‍കോഡുള്ള ഒ.പി ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനാല്‍ ഡോക്ടറുടെ കുറിപ്പടിയുമായി രോഗി ഫാര്‍മസിയിലെത്തുമ്പോള്‍ത്തന്നെ മരുന്നു വിവരങ്ങളും അവിടെ രേഖപ്പെടുത്തപ്പെട്ടിരിക്കും. 
 
രോഗികൾക്കൊപ്പം വരുന്ന കുട്ടികൾക്ക് കളിക്കാൻ കേന്ദ്രത്തോട് ചേർന്ന് തന്നെ അവർക്കായി ഒരു കളിസ്ഥലമുണ്ട്. മാതാപിതാക്കൾക്കൊപ്പവും മറ്റും എത്തുന്ന കുട്ടികൾ ആശുപത്രി വരാന്തകളിലൂടെ നടന്ന് രോഗബാധിതരാകരുതെന്ന മുൻകരുതലാണ് ഇതിന് പിന്നിൽ ഉള്ളത്. ആദിവസികൾക്കിടയിൽ, വീട്ടിൽ തന്നെ അവർ നടത്തുന്ന പ്രസവം കുറയ്‌ക്കുന്നതിനായി ഇനി ചികിത്സ നല്‍കുന്ന മൊബൈല്‍ യൂണിറ്റുകളുമുള്ള ആരോഗ്യ കേന്ദ്രമാണ് ഇവരുടെ ലക്ഷ്യം.
About Writer
Rijisha M.