അക്കാലത്തൊരിക്കല്‍ അച്ഛന്‍ എന്നോടു ചോദിച്ചു ‘മോളു വലുതായി കല്യാണം കഴിച്ചു അച്ഛനേയും അമ്മയേയും വിട്ടു പോവില്ലേ“ എന്ന് .എനിക്ക് സങ്കടം വന്നു. അന്നു ഞാന്‍ പറഞ്ഞു “ ഇല്ല ഞാന്‍ കൂടെത്തന്നെ താമസിക്കും “ എന്ന്എനിക്കത് പാലിക്കാന്‍ കഴിഞ്ഞു. വയസ്സുകാലത്ത് അവരോടൊപ്പം താമസിക്കാന്‍ മക്കളില്‍ എനിക്കു മാത്രമേ സാധിച്ചുള്ളൂ .
പക്ഷേ ഞാന്‍ ദൂര യാത്ര പോയപ്പോഴായിരുന്നു അച്ഛന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞത് . ആ സമയം കൂടെ ഉണ്ടായില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചിട്ടുണ്ട്.കൂടെ ഉണ്ടായിരുന്നെങ്കിലും മരണസമയത്ത് എനിക്ക് അച്ഛനോടൊപ്പം ഉണ്ടാവാന്‍ കഴിയുമായിരുന്നില്ല . ആഗ്രഹിച്ചതുപോലെ അരങ്ങില്‍ തന്നെ ആയിരുന്ന്അല്ലോ അന്ത്യം.നൂപുരങ്ങളോടെയും, ചമയങ്ങളോടെയും, ആടയാഭരങ്ങളോടെയും വേദിയില്‍ തന്നെ മരിക്കാന്‍ അച്ഛനു കഴിഞ്ഞത് കര്‍മ്മ ശുദ്ദ്ധി കൊണ്ടും പ്രാര്‍ഥന കൊണ്ടുമാണ്.
മൂകാംബികാ ഭക്തനായിരുന്നു അച്ഛന്‍. സകല ശ്രേയസ്സിനും കാരണം ദേവിയാണെന്ന് അടിയുറച്ച് വിശ്വസിച്ചു. മരിക്കുന്നതിനു തൊട്ടു മുന്‍പ് നവരാത്രി പൂജക്കായി മൂകാംബികയില്‍ പോയിരുന്നു. ഏന്നും വീട്ടില്‍ ഒരുമണിക്കൂര്‍ നീളുന്ന പൂജ ഉണ്ടായിരുന്നു അച്ഛന്‍റെ ദിന ചര്യയുടെ ശ്രേഷ്ഠമായ ഭാഗമായിരുന്നു അത്. വീട്ടു വളപ്പില്‍ല്‍ നട്ടു വളര്‍ത്തിയ പൂക്കളും തുളസിയും ഉപയോഗിച്ച് മാലകെട്ടിയായിരുന്നു പൂജ.
ഭക്തനായിരുന്നു വെങ്കിലും അച്ഛനൊരിക്കലും ആള്‍ദൈവളുടെ പുറകെപോയിയിരുന്നില്ല, . ഭക്തി കലാജീവിതത്തിനല്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും വിശുദ്ധി കാത്തു സൂക്ഷിക്കാന്‍ സഹായിച്ചു . അടിമുടി മാന്യമായി ആര്‍ജ്ജവത്തോടെ വിനയത്തോടെ ജീവിക്കാന്‍ അച്ഛനായി.
ഒട്ടേറെ പാവപ്പെട്ട കുട്ടികളെ അച്ഛന്‍ ഫീസില്ലാതെ പഠിപ്പിച്ചു.മദ്രാസിലും തിരുവനന്തപുരത്തും എല്ലാം... വട്ടിയൂര്‍ക്കവിനു ചുറ്റും വിശ്വകലാകെന്ദ്രത്തില്‍ വന്ന് കുട്ടികള്‍ പഠിക്കാത്ത വീടുകളുണ്ടാവില്ല എന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല.. അച്ഛനീടാക്കിയിരുന്ന ഫീസ് ഇന്നത്തെ നൃത്താധ്യാപകരുടെ ഫീസുമായി തട്ടിച്ചു നോക്കിയാല്‍ ഒന്നുമല്ലയിരുന്നു .
തെറ്റു കണ്ടാല്‍ സ്വന്തം അഭിപ്രായം പറയുമായിരുന്നുവെങ്കിലും, മറ്റു കലാകാരന്മാരെ അംഗീകരിക്കുന്നതില്‍ അച്ഛന്ന് ഒരു മടിയുമില്ലായിരുന്നു. അതു പ്രായത്തില്‍ ചെറിയ ആളാണെങ്കില്‍ പോലും. കേരള നടനം രൂപപ്പെടുത്താന്‍ പ്രേര്രകമായത് അമേരിക്കന്‍ നര്‍ത്തകി രാഗിണീ ദേവി ആയിരുന്നു എന്ന് അച്ഛന്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.