പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ വിമർശിച്ചോളു, നിറത്തിന്റെ പേരിൽ പരിഹസിക്കാൻ നിങ്ങൾക്കാർക്കും അവകാശമില്ല

അഭിറാം മനോഹർ| Last Updated: ചൊവ്വ, 13 ജൂലൈ 2021 (15:20 IST)
യൂറോകപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെ നടന്ന ഷൂട്ടൗട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിനെ തുടർന്ന് കടുത്ത വിമർശനമാണ് ഇംഗ്ലീഷ് യുവതാരം മാർക്കസ് റാഷ്‌ഫോർഡിന് നേരിടേണ്ടി വന്നത്. മത്സരത്തിൽ ഇംഗ്ലണ്ടിനായി കിക്കെടുത്ത ജേഡൻ സാഞ്ചോ,സാക്ക എന്നിവരും അവസരം നഷ്ടപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കടുത്ത വിമർശനമാണ് 3 താരങ്ങൾക്കെതിരെയും ഉയർന്നത്.

പെനാൽറ്റി അവസരം നഷ്ടപ്പെടുത്തിയതിൽ മാത്രമല്ല. നിറത്തിന്റെ പേരിലും ഈ കളിക്കാർ വംശീയാധിക്ഷേപത്തിന് വിധേയരായി. ഇപ്പോഴിതാ ഇ‌തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാ റാഷ്‌ഫോർഡ്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് തന്നെ ആർക്കും വിമര്‍ശിക്കാമെന്നും എന്നാല്‍ നിറത്തിന്റെ പേരിലും താന്‍ വന്ന സ്ഥലത്തിന്റേ പേരിലും തന്നെ പരിഹസിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും റാഷ്‌ഫോര്‍ഡ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

കളിച്ചു തുടങ്ങിയ കാലം മുതൽക്ക് തന്നെ തൊലിയുടെ നിറത്തിന്റെ പേരിൽ എനിക്ക് അധിക്ഷേപം കേൾക്കേണ്ടി വന്നിട്ടുണ്ട്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനും മത്സരത്തിലെ മോശം പ്രകടനത്തിനും ഞാന്‍ മാപ്പ് പറയാം. എന്നാല്‍ ഞാന്‍ എന്താണ് എന്നതിനും എന്റെ നിറത്തിനും മാപ്പ് പറയാന്‍ കഴിയില്ല. 23-കാരനായ മാഞ്ചസ്റ്ററില്‍ നിന്നുള്ള കറുത്ത വര്‍ഗക്കാരനാണ് ഞാന്‍. ഒന്നുമല്ലെങ്കിലും ആ ഐഡന്റിറ്റി എന്റെ ഒപ്പമുണ്ടാകും. റാഷ്‌ഫോർഡ് വ്യക്തമാക്കി.

അതേസമയം ഇംഗ്ലീഷ് താരങ്ങളായ റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവർക്കെതിരെയുണ്ടായ വംശീയാധിക്ഷേപങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനും വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :