പ്രായം 21 മാത്രം, യൂറോപ്യൻ ക്ലബുകളുടെ നോട്ടപ്പുള്ളി: അറിയാം എൻസോ ഫെർണാണ്ടാസിനെ പറ്റി

അഭിറാം മനോഹർ| Last Modified ഞായര്‍, 27 നവം‌ബര്‍ 2022 (09:32 IST)
അക്ഷരാർഥത്തിൽ ഒരു യുദ്ധത്തിനായിരുന്നു ഇന്നലെ മെക്സിക്കോയ്ക്കെതിരെ അർജൻ്റീന പൊരുതാനിറങ്ങിയത്. ഒരു സമനില പോലും തങ്ങളുടെ മുന്നോട്ടുള്ള സാധ്യതകളെ ഇല്ലാതെയാക്കാം എന്ന അവസ്ഥയിൽ വിജയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തിപ്പെടുവാൻ അർജൻ്റീനയ്ക്ക് സാധിക്കുമായിരുന്നില്ല. ആദ്യം മെസ്സിയിലൂടെയും 87ആം മിനുട്ടിൽ യുവതാരം എൻസോ ഫെർണാണ്ടസിലൂടെയുമാണ് അർജൻ്റീന വിജയം കൈപ്പിടിയിലൊതുക്കിയത്.

പകരക്കാരൻ്റെ കുപ്പയമണിഞ്ഞെത്തിയ എൻസോ ഫെർണാണ്ടസ് എന്ന 21കാരൻ ടൂർണമെൻ്റിലെ തന്നെ മികച്ച ഗോളുകളിൽ ഒന്ന് കണ്ടെത്തിയതോടെ ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരുടെ മനസിലേക്കാണ് ചേക്കേറിയത്. അർജൻ്റീനയുടെ ദേശീയ ടീമിൽ വെറും 4 മത്സരങ്ങളുടെ പരിചയം മാത്രമുള്ള എൻസോയുടെ ദേശീയ ജേഴ്സിയിലെ ആദ്യ ഗോളാണ് ഇന്നലെ മെക്സിക്കോയ്ക്കെതിരെ പിറന്നത്.

സാക്ഷാൻ മെസിയ്ക്ക് ശേഷം അർജൻ്റീനയ്ക്കായി ലോകകപ്പ് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അർജൻ്റീനക്കാരനായി താരം മാറുകയും ചെയ്തു.അർജൻ്റൈൻ ക്ലബായ റിവർ പ്ലേറ്റിൽ കരിയർ ആരംഭിച്ച എൻസോ നിലവിൽ പോർച്ചുഗൽ ക്ലബായ ബെൻഫിക്കയുടെ താരമാണ്. ലോകകപ്പിന് മുൻപ് തന്നെ വൻകിട യൂറോപ്യൻ ക്ലബുകളുടെ നോട്ടപ്പുള്ളിയായ എൻസോയുടെ താരമൂല്യം ഒരൊറ്റ മത്സരത്തിലൂടെ കുതിച്ചുയരുമെന്ന് ഉറപ്പ്.

മത്സരത്തിലെ 87ആം മിനുട്ടിൽ ഒരു ഷോർട്ട് കോർണറിൽ നിന്നും മെസി നൽകിയ പാസ് മെക്സിക്കോയുടെ ഭൂതത്താൻ കോട്ടയുടെ കാവൽക്കാരനെയും മറികടന്ന് ഗോൾപോസ്റ്റിൻ്റെ വലത് മൂലയിലേക്ക് വളച്ചിറക്കിയ സുന്ദര ഗോൾ പോളണ്ടിനെതിരായ മത്സരത്തിൽ എൻസോയ്ക്ക് ആദ്യ ഇലവനിൽ തന്നെ ഇടം നേടികൊടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :