കോപ്പ അമേരിക്ക: അര്‍ജന്റീന സെമി ഫൈനലില്‍

രേണുക വേണു| Last Updated: ഞായര്‍, 4 ജൂലൈ 2021 (08:50 IST)

അര്‍ജന്റീന കോപ്പ അമേരിക്ക സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. സെമി ഫൈനലില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. മറ്റൊരു സെമി ഫൈനലില്‍ ബ്രസീല്‍ പെറുവിനെ നേരിടും.

ആദ്യ പകുതിയില്‍ ഇക്വഡോറിനെതിരെ ഒരു ഗോളിന് ലീഡ് ചെയ്യുകയായിരുന്നു അര്‍ജന്റീന. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിലേക്ക് എത്തിയപ്പോള്‍ രണ്ട് ഗോളുകള്‍ കൂടി കണ്ടെത്താന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു. നായകന്‍ ലിയോണല്‍ മെസിയുടെ പ്രകടനമാണ് അര്‍ജന്റീനയ്ക്ക് മികച്ച വിജയമൊരുക്കിയത്. രണ്ട് അസിസ്റ്റുകളും ഒരു ഫ്രീ കിക്ക് ഗോളുമായി മെസി തുടക്കം മുതല്‍ അവസാന മിനിറ്റ് വരെ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.


മത്സരത്തിന്റെ 40-ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോള്‍ ആണ് അര്‍ജന്റീനയ്ക്കായി ആദ്യ ഗോള്‍ നേടിയത്. മെസിയുടെ സുന്ദരന്‍ അസിസ്റ്റ് ഡി പോള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇക്വഡോര്‍ അര്‍ജന്റീനയെ വിറപ്പിച്ചു. പലതവണ അര്‍ജന്റീനിയന്‍ ഗോള്‍മുഖത്തേക്ക് ഇക്വഡോര്‍ പന്തുമായി എത്തി. എന്നാല്‍, പരിശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ അവസാന 20 മിനിറ്റ് അര്‍ജന്റീന വീണ്ടും കളിയുടെ ആധിപത്യം കൈക്കലാക്കി. ഏയ്ഞ്ചല്‍ ഡി മരിയയുടെ സബ്സ്റ്റിറ്റിയൂഷന്‍ അര്‍ജന്റീനയ്ക്ക് കരുത്തേകി. 84-ാം മിനിറ്റില്‍ മെസി-ഡി മരിയ കൂട്ടുകെട്ടിന്റെ മുന്നേറ്റത്തില്‍ നിന്നു ലഭിച്ച അസിസ്റ്റ് ലൗറ്റാറോ മാര്‍ട്ടിനെസ് ലക്ഷ്യത്തിലെത്തിച്ച് അര്‍ജന്റീനയുടെ ലീഡ് വര്‍ധിപ്പിച്ചു. എക്‌സ്ട്രാ ടൈമില്‍ ബോക്‌സിനു തൊട്ടുവെളിയില്‍ നിന്നു ലഭിച്ച ഫ്രീ കിക്ക് അത്യുഗ്രന്‍ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച് നായകന്‍ ലിയോണല്‍ മെസി അര്‍ജന്റീനയുടെ ഗോള്‍നേട്ടം മൂന്നാക്കി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :