രേണുക വേണു|
Last Updated:
വ്യാഴം, 22 ജനുവരി 2026 (13:00 IST)
കൊച്ചിയുടെ റെസ്ലിങ് സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയാണ് ചത്താ പച്ച. പ്രദർശനം ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍
തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം 2 കോടിയിലധികം രൂപയാണ് അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം സ്വന്തമാക്കിയത്.
ട്വിറ്റർ റിവ്യു പ്രകാരം ചിത്രത്തിന്റെ ആദ്യം പകുതി അൽപം ലാഗ് ആണെങ്കിലും രണ്ടാം പകുതിയിൽ ഒളിപ്പിച്ചുവെച്ച ട്വിസ്റ്റ് പ്രേക്ഷകർക്ക് ഏറെ ആവേശകരമായി. ഡബ്ല്യു ഡബ്ല്യു ഇ പ്രേമികൾക്ക് ഒരു നൊസ്റ്റാൾജിക്ക് അനുഭവം സമ്മാനിക്കുന്നതോടൊപ്പം സർപ്രൈസ് ആയി എത്തിയ മമ്മൂട്ടിയുടെ വേഷം ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായി മാറി. മൊത്തത്തിൽ ചിത്രം ആരെയും നിരാശനാക്കുന്നില്ല എന്നാണ് പുറത്തുവരുന്ന റിവ്യുകൾ സൂചിപ്പിക്കുന്നത്.
ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്ന് നിർമിച്ച ചത്താ പച്ച, നവാഗതനായ അദ്വൈത് നായർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. നടൻ മോഹൻലാൽ ആണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരുടെ കഥാപാത്രത്തിനൊപ്പം വാൾട്ടറും 'റോസ' എന്ന കഥാപാത്രവും പ്രേക്ഷകരുടെ പ്രശംസ നേടുന്നു. പ്രശസ്ത സംഗീത കൂട്ടുകെട്ടായ ശങ്കർ എഹ്‌സാൻ ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം നിർവ്വഹിച്ച ചിത്രം എന്ന പ്രത്യേകതയും ' ചത്താ പച്ച'യ്ക്കുണ്ട്. ടീ-സീരീസ് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തിൽ വേഫെറർ ഫിലിംസും, തെലങ്കാനയിൽ മൈത്രി മൂവി മേക്കേഴ്സും, തമിഴ്‌നാട്ടിലും കർണാടകയിലും പി.വി.ആർ ഐനോക്സും, ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസും, ആഗോളതലത്തിൽ പ്ലോട്ട് പിക്ചേഴ്സും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.