നിഹാരിക കെ.എസ്|
Last Modified ചൊവ്വ, 25 മാര്‍ച്ച് 2025 (10:03 IST)
മമ്മൂട്ടിക്കെതിരെ മാധ്യമം ദിനപത്രം മുൻ എഡിറ്റും മത പ്രഭാഷകനുമായ ഒ. അബ്ദുള്ള. മമ്മൂട്ടിയുടെ പേരിൽ കഴിഞ്ഞ ദിവസം മോഹൻലാൽ ശബരിമലയിൽ വഴിപാട് കഴിപ്പിച്ചിരുന്നു. അള്ളാഹുവിനെ അല്ലാതെ മറ്റാരെയും, ഒരു മുസ്ലീം ആരാധിക്കരുത് എന്നും, മമ്മൂട്ടിയുടെ സമ്മതത്തോടെയാണ് വഴിപാട് നടന്നതെങ്കിൽ സമുദായത്തോട് മാപ്പുപറയണമെന്നും അബ്ദുള്ള ആവശ്യപ്പെട്ടു.
'വളരെ ഗുരുതരമായ ഒരു വീഴ്ച, മമ്മൂട്ടി എന്ന അനുഗൃഹീത സിനിമാ നടന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. അദ്ദേഹത്തിന്റെ പേരിൽ ശബരിമലയിൽ മോഹൻലാൽ വഴിപാട് നടത്തിയിരിക്കുന്നു എന്നാണ് വാർത്ത. മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹൻലാൽ അത് ചെയ്തതെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണം.
മമ്മൂട്ടി പറഞ്ഞ് എൽപ്പിച്ചാണ് ചെയ്തതെങ്കിൽ അത് മഹാ അപരാധമാണ് കാരണം, അള്ളാഹുവിന് മാത്രമെ വഴിപാടുകൾ അർപ്പിക്കാൻ പാടുള്ളൂ. അള്ളാഹുവിനോട് മാത്രമേ വിളിച്ച് പ്രാർത്ഥിക്കാൻ പാടുള്ളൂ, അള്ളാഹുവിനോടെ സഹായം തേടാൻ പാടുള്ളൂ. ഇതിന്റെ എല്ലാം ലംഘനമാണ് നടന്നത്. പ്രവാചകന്റെ കാലത്തുതന്നെ വിലക്കപ്പെട്ടതാണിത്. ലാത്ത, മനാത്തയാവട്ടെ, ഉസ്സയാവട്ടെ ശബരിമല ശാസ്താവാട്ടെ അള്ളാഹുവിന്റെ ഏകത്വത്തിൽ പങ്കുചേർക്കാനോ, അതിന് വിരുദ്ധമായത് പ്രവർത്തിക്കുന്നത് എന്ത് കാരണത്താലും ശരിയല്ല.
മമ്മൂട്ടിയിൽനിന്ന് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യമാണ്. അദ്ദേഹം അറിഞ്ഞുകൊണ്ട് ചെയ്തതാണോ എന്ന്, സമുദായത്തോട് വ്യക്തമാക്കണം. ഇല്ലെങ്കിൽ വലിയൊരു വ്യതിയാനമായി അതിനെ, കണക്കാക്കപ്പെടും. പ്രത്യേകിച്ച് റമാദാൻ മാസത്തിൽ, അത് ഒരിക്കലും അനുവദിക്കാൻ പാടില്ല. മുസ്ലീം മതപണ്ഡിതൻമാർ ഇക്കാര്യത്തിൽ ഇടപെടണം. എന്നാൽ മമ്മൂട്ടി പറഞ്ഞ് എൽപ്പിക്കാതെ, മോഹൻലാലിന്റെ വിശ്വാസം അനുസരിച്ച് അദ്ദേഹം ചെയ്തതാണെങ്കിൽ, ചെയ്തതാണെങ്കിൽ പ്രശ്നമില്ല', അബ്ദുള്ള പറയുന്നു.