അഭിനയിക്കാനറിയാത്ത പച്ചമനുഷ്യൻ, മനുഷ്യത്വമുള്ള കലാകാരനാണ് മമ്മൂട്ടി; വൈറൽ കുറിപ്പ്

Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (15:01 IST)
അഭിനയിക്കാനറിയാത്ത പച്ചയായ കലാകാരനാണ് മമ്മൂട്ടിയെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. മമ്മൂട്ടിയെ മനുഷ്യനിലെ നന്മ വിളിച്ചോതുന്നതാണ് സന്ദീപ് ദാസ് ഫേസ്ബുക്കിലെഴുതിയ പോസ്റ്റ്. നാട്യങ്ങളൊന്നുമില്ലാത്ത മനുഷ്യത്വമുള്ള കലാകാരനാണ് മമ്മൂട്ടിയെന്ന് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം:

അട്ടപ്പാടി പട്ടികവർഗ്ഗ കോളനിയിലെ കുട്ടികളുടെ പഠനത്തിൻ്റെ ചിലവുകൾ നടൻ മമ്മൂട്ടി ഏറ്റെടുത്തിട്ടുണ്ട്.കുട്ടികളെ നേരിൽക്കണ്ട അദ്ദേഹം ആവശ്യമായ സഹായവും ഒാണക്കിറ്റുകളും കൈമാറി.പക്ഷേ ആ സംഭവത്തെക്കുറിച്ച് ഒരുപാട് ചർച്ചകളൊന്നും ഫെയ്സ്ബുക്കിൽ കണ്ടില്ല.അങ്ങനെ അവഗണിക്കേണ്ട വിഷയമാണോ അത്?

ജീവിതത്തിൽ അഭിനയിക്കാനറിയില്ല എന്നതാണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ പോരായ്മ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അട്ടപ്പാടിയിലെ കുട്ടികൾ മമ്മൂട്ടിയെ കണ്ടത് 'ഷൈലോക്ക് ' എന്ന സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽവെച്ചാണ്.ആ കൂടിക്കാഴ്ച്ചയുടെ വീഡിയോ ലഭ്യമാണ്.അതൊന്ന് കണ്ടുനോക്കൂ.കുരുന്നുകളുമായി ഇടപെടുമ്പോൾ മമ്മൂട്ടിയുടെ മുഖത്ത് സ്നേഹവും കരുതലും വാത്സല്യവും പ്രകടമാണ്.പക്ഷേ അതിവൈകാരികതയുടെ പ്രദർശനം ആ വീഡിയോയിൽ എങ്ങും കണ്ടെത്താൻ സാധിക്കില്ല.

വാരിപ്പുണരലും വിങ്ങിപ്പൊട്ടലുമൊക്കെ മമ്മൂട്ടി കാഴ്ച്ചവെച്ചിരുന്നുവെങ്കിൽ ഈ വാർത്തയ്ക്ക് ഇപ്പോൾ ലഭിച്ചതിൻ്റെ ഇരട്ടി റീച്ച് കിട്ടുമായിരുന്നു.പലരും അത്തരം തന്ത്രങ്ങൾ പയറ്റുന്നത് കാണാറില്ലേ? മമ്മൂട്ടി ഒരു അസാമാന്യ നടനായതിനാൽ അങ്ങനെ ചെയ്യാൻ പ്രയാസവുമുണ്ടാവില്ല.പക്ഷേ അദ്ദേഹം ഒരു പച്ചമനുഷ്യനാണ്.നാട്യങ്ങളൊന്നുമില്ലാത്ത പച്ചമനുഷ്യൻ !

കണക്കുകൾ പ്രകാരം,വയനാട്ടിലെ ആദിവാസി ഊരുകളിൽ ആയിരക്കണക്കിന് നിരക്ഷരർ ജീവിക്കുന്നുണ്ട്.സ്കൂളിൽ പോകുന്ന പലർക്കും പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരാറുണ്ട്.ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ചില ആദിവാസികൾ ഉയരങ്ങൾ കീഴടക്കും.പക്ഷേ അവരെ അംഗീകരിക്കാൻ സമൂഹത്തിന് മടിയാണ്.

ജാതിയുടെ പേരിലുള്ള അധിക്ഷേപങ്ങൾ മൂലമാണ് പായൽ തഡ്വി എന്ന ആദിവാസി ഡോക്ടർ ജീവനൊടുക്കിയത്.ആ സംഭവം നടന്നത് കേരളത്തിലല്ല എന്നുപറഞ്ഞ് ആശ്വസിക്കാൻ വരട്ടെ.സിവിൽ സർവ്വീസ് പരീക്ഷയിൽ ഉജ്ജ്വല വിജയം നേടിയ ശ്രീധന്യയെ 'ആദിവാസി കുരങ്ങ് ' എന്ന് വിളിച്ചത് ഒരു മലയാളിയാണ് ! അട്ടപ്പാടി സ്വദേശിയായ കുമാർ എന്ന പൊലീസുകാരൻ ആത്മഹത്യ ചെയ്തത് സഹപ്രവർത്തകരുടെ ജാതിഭ്രാന്ത് മൂലമായിരുന്നു !

കുറേ പഠിച്ചതുകൊണ്ടോ നല്ലൊരു ജോലി സ്വന്തമാക്കിയതുകൊണ്ടോ ആദിവാസികൾ ബഹുമാനിക്കപ്പെടണമെന്നില്ല.വിദ്യാഭ്യാസം കൂടി നിഷേധിക്കപ്പെട്ടാൽ ആദിവാസികളുടെ അവസ്ഥ എത്ര മാത്രം ഭീകരമായിരിക്കും എന്ന് സങ്കൽപ്പിച്ചുനോക്കുക ! മമ്മൂട്ടിയുടെ പ്രവൃത്തി മഹത്തരമാകുന്നത് അതുകൊണ്ടാണ്.

ആദിവാസികൾക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്.പഠനത്തിൻ്റെ കാര്യം മാറ്റിനിർത്താം.ഭക്ഷണം,വസ്ത്രം മുതലായ പ്രാഥമിക ആവശ്യങ്ങൾക്കുപോലും ബുദ്ധിമുട്ടുന്ന വിഭാഗമാണത്.ഇതെല്ലാം വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള ആളാണ് മമ്മൂട്ടി.ആദിവാസികളെ അദ്ദേഹം സഹായിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.മമ്മൂട്ടിയുടെ 'പൂർവ്വീകം' എന്ന പദ്ധതി അതിനുവേണ്ടി രൂപപ്പെടുത്തിയതാണ്.

ആദിവാസികളെ ഏറ്റവും കൂടുതൽ പരിഹസിച്ചിട്ടുള്ള ഒരു മാദ്ധ്യമമാണ് സിനിമ.പക്ഷേ ഇൗയിടെ പുറത്തിറങ്ങിയ 'ഉണ്ട' എന്ന ചലച്ചിത്രം ആ പതിവ് തെറ്റിച്ചിരുന്നു.ഉണ്ടയിൽ നായകവേഷം ചെയ്തത് മമ്മൂട്ടിയായിരുന്നു.അത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് തോന്നുന്നില്ല.അത്തര­മൊരു സിനിമയിൽ മമ്മൂട്ടി ഹീറോയാകുന്നത് തന്നെയാണ് കാവ്യനീതി.

തൻ്റെ കടയിലെ മുഴുവൻ തുണിത്തരങ്ങളും കേരളത്തിനുവേണ്ടി സംഭാവന ചെയ്ത നൗഷാദിനെ മമ്മൂട്ടി ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.''ഞങ്ങൾക്കാർക്കും തോന്നാത്ത ഒരു കാര്യം നിങ്ങൾ ചെയ്തു'' എന്നാണ് മമ്മൂട്ടി പറഞ്ഞത്.ആ പ്രസ്താവന മമ്മൂട്ടിയുടെ വിനയത്തിൻ്റെ ഭാഗമായിരുന്നു.കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ മമ്മൂട്ടി ചെയ്ത ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് കണക്കില്ല.പക്ഷേ അദ്ദേഹം അതൊന്നും എവിടെയും പാടിനടന്നിട്ടില്ല.മല­ങ്കര ബിഷപ്പ് മാത്യൂസ് പറഞ്ഞപ്പോഴാണ് അക്കാര്യങ്ങളെല്ലാം ലോകം അറിഞ്ഞത് !

അഭിനേതാക്കൾക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടാവണം എന്ന് ശഠിക്കാനാവില്ല.പക്ഷേ ആ ഗുണം ഉള്ളവരോട് നമുക്ക് കൂടുതൽ ഇഷ്ടം തോന്നും.സഹജീവികളോടുള്ള സ്നേഹത്തിൻ്റെ കാര്യത്തിൽ മമ്മൂട്ടിയുടെ സ്ഥാനം മുൻനിരയിൽത്തന്നെയാണ്.

'വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന സിനിമയിൽ ലോഹിതദാസ് ഒരു ഡയലോഗ് പറയുന്നുണ്ട്.''തീവ്രമായ മനുഷ്യത്വം ഉണ്ടായാൽ കലാകാരനായി'' എന്നതാണ് ആ വരി...!!

അത് സത്യമാണെങ്കിൽ,മമ്മൂട്ടിയാണ് കലാകാരൻ ! കലർപ്പില്ലാത്ത യഥാർത്ഥ കലാകാരൻ....!!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :