'അയാള്‍ സ്‌നേഹിച്ചത് എന്നെയല്ല, എന്റെ പണത്തേയും പ്രശസ്തിയേയും മാത്രം'; കിഷോര്‍ സത്യയുമായുള്ള ബന്ധത്തെ കുറിച്ച് ചാര്‍മിളയുടെ വാക്കുകള്‍

രേണുക വേണു| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (10:01 IST)
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ചാര്‍മിള. തൊണ്ണൂറുകളുടെ അവസാനത്തില്‍ ഇറങ്ങിയ മിക്ക സിനിമകളിലും ചാര്‍മിള അഭിനയിച്ചിട്ടുണ്ട്. നടന്‍ ബാബു ആന്റണിയുമായുള്ള ചാര്‍മിളയുടെ ബന്ധം അക്കാലത്ത് വലിയ വാര്‍ത്താപ്രാധാന്യമുള്ളതായിരുന്നു. പിന്നീട് ഇരുവരും അകന്നു. അതിനുശേഷം നടന്‍ കിഷോര്‍ സത്യ ചാര്‍മിളയുടെ ജീവിതത്തിലേക്ക് കയറിവന്നു. ആ പ്രണയം ഒടുവില്‍ വിവാഹത്തിലെത്തി. കിഷോര്‍ സത്യയുമായുള്ള ബന്ധത്തെ കുറിച്ച് ചാര്‍മിള പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

കിഷോര്‍ സത്യ സ്‌നേഹിച്ചത് തന്നെയല്ലെന്നും തന്റെ പണത്തേയും പ്രശസ്തിയേയും മാത്രമായിരുന്നെന്നും ചാര്‍മിള പറയുന്നു. ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്ന സമയത്താണ് താന്‍ കിഷോര്‍ സത്യയെ പരിചയപ്പെട്ടതെന്ന് ചാര്‍മിള പറഞ്ഞു. ' ആ സമയത്ത് സെറ്റില്‍ എന്റെ പെരുമാറ്റം വളരെ മോശമായിരുന്നു. ഷോട്ട് എല്ലാം നന്നായി ചെയ്യും, പക്ഷെ ആരോടും നന്നായി പെരുമാറില്ല. ഭക്ഷണം കഴിക്കില്ല. ആ സമയത്ത് കിഷോര്‍ അടുത്ത് വന്നിരുന്ന് സംസാരിക്കും. ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അന്ന് കിഷോര്‍ സത്യ. 'എന്റെ അമ്മ പോയ വേദനയിലാണ് ഞാന്‍. ഒരു മാസം ആയിട്ടേയുള്ളൂ, നമ്മുടെ പേഴ്‌സണല്‍ കാര്യം വേറെ, ജോലി വേറെ' എന്നൊക്കെ പറഞ്ഞ് സംസാരിച്ചു. ഞങ്ങള്‍ പെട്ടന്ന് സുഹൃത്തുക്കളായി. ആ ബന്ധം വിവാഹത്തിലും എത്തി,'


'വീട്ടുകാരുടെ എല്ലാം സമ്മതത്തോടെയാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ചെന്നൈയില്‍ വച്ച് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞതും കിഷോര്‍ ഗള്‍ഫിലേക്ക് പോയി. എന്നെ അഭിനയിക്കാനും സമ്മതിച്ചില്ല. ഷോകള്‍ ചെയ്യാം, സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല എന്നൊക്കെയായിരുന്നു നിബന്ധന. നാല് വര്‍ഷം അയാള്‍ ഗള്‍ഫില്‍ ആയിരുന്നു. എന്നെ വിളിക്കുകയോ നാട്ടിലേക്ക് വരികയോ ചെയ്തില്ല. വിസയും അയച്ചില്ല. അവസാനം ഞാന്‍ അങ്ങോട്ട് തേടി പോകേണ്ട അവസ്ഥയിലേക്ക് എത്തി. അയാള്‍ സ്‌നേഹിച്ചത് ഒരിക്കലും എന്നെ ആയിരുന്നില്ല. എന്റെ പ്രശസ്തിയും പൈസയും മാത്രമായിരുന്നു. ഷാര്‍ജയില്‍ വച്ച് എനിക്ക് മയക്ക് മരുന്ന് ബന്ധം ഉണ്ട്, മദ്യത്തിനും മയക്ക് മരുന്നിനും അടിമപ്പെട്ടു എന്നൊക്കെ വാര്‍ത്തകള്‍ വന്നു. ഒന്നാമത്തെ കാര്യം ഷാര്‍ജയില്‍ നിന്ന് ഒന്നും മയക്ക് മരുന്നൊന്നും അത്ര പെട്ടന്ന് കിട്ടില്ല. അല്ലെങ്കില്‍ അത്രയും വലിയ ബന്ധവും പൈസയും ഉണ്ടായിരിക്കണം. ഒരു വരുമാനവും ഇല്ലാതെ, പ്രോപ്പറായ വിസ പോലും ഇല്ലാതെ കിഷോര്‍ സത്യ എന്ന ഭര്‍ത്താവിനെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒന്ന് പുറത്ത് പോലും പോകാന്‍ കഴിയാത്ത ഞാന്‍ എവിടെ നിന്ന് ഇതൊക്കെ ഉപയോഗിക്കാനാണ്,' ചാര്‍മിള ചോദിച്ചു.

'നാല് വര്‍ഷത്തിന് ശേഷം എനിക്കൊരു ഗള്‍ഫ് ഷോ വന്നു. അങ്ങനെ ഞാന്‍ പോയി. അവിടെ എന്നെ പിക്ക് ചെയ്യാന്‍ വന്നത് ഒരു പെണ്ണിനൊപ്പമാണ്. അവള്‍ക്കൊപ്പം അയാള്‍ക്ക് രഹസ്യ ബന്ധം ഉണ്ടായിരുന്നു. പിന്നീട് അവളുടെ വിസയില്‍ ഞാന്‍ അവിടെ നിന്നു. കുറച്ച് ഷോകള്‍ കിട്ടി. എന്നാല്‍ അതിന്റെ എല്ലാം പൈസ എടുത്തത് അയാളാണ്. ഒരു രൂപ പോലും എനിക്ക് തന്നില്ല. ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിനും അയാള്‍ തയ്യാറായില്ല. അപ്പോഴാണ് അവിടെ അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ട് എന്ന് അറിയുന്നത്. അതോടെ എന്റെ ദാമ്പത്യം അവിടെ അവസാനിക്കുകയായിരുന്നു.' ചാര്‍മിള കൂട്ടിച്ചേര്‍ത്തു.







അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :