1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson vs Rishabh Pant Champions Trophy

Sanju Samson - Exclusive: 'ഇടംകൈയന്‍ ആണ്, പിന്നെ ഫിനിഷര്‍ അല്ലേ'; പന്തിനെ ടീമിലെടുക്കാന്‍ കാരണം, സഞ്ജുവിനെ തഴയാന്‍ വിചിത്ര ന്യായം

സഞ്ജു വണ്‍ഡൗണ്‍ ബാറ്ററാണെന്നും പന്തിന് നാല് മുതല്‍ ആറ് വരെയുള്ള ഏത് പൊസിഷനിലും ഇറങ്ങാന്‍ സാധിക്കുമെന്നും സെലക്ടര്‍മാര്‍ വിലയിരുത്തി

Sanju Samson, Rishabh Pant, Champions Trophy, Sanju Samson vs Rishabh Pant, Sanju and Pant, Champions Trophy India Team
Sanju Samson and Rishabh Pant

Sanju Samson - Exclusive: ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്താന്‍ വിചിത്ര ന്യായവുമായി ബിസിസിഐ. ഇടംകൈയന്‍ ബാറ്ററായതുകൊണ്ടാണ് പന്ത് സ്‌ക്വാഡില്‍ എത്തിയതെന്ന് ബിസിസിഐ വൃത്തങ്ങള്‍. സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെയാണ് ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ പൊസിഷനിലേക്ക് പരിഗണിച്ചിരുന്നത്. ഇടംകൈയന്‍ ബാറ്ററെന്ന ആനുകൂല്യം കൊണ്ട് മാത്രം പന്ത് മതിയെന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തുകയായിരുന്നു. 
 
സഞ്ജു വണ്‍ഡൗണ്‍ ബാറ്ററാണെന്നും പന്തിന് നാല് മുതല്‍ ആറ് വരെയുള്ള ഏത് പൊസിഷനിലും ഇറങ്ങാന്‍ സാധിക്കുമെന്നും സെലക്ടര്‍മാര്‍ വിലയിരുത്തി. പന്തിന് ഫിനിഷര്‍ റോള്‍ വഹിക്കാനുള്ള മികവുണ്ടെന്നും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ബിസിസിഐ നേതൃത്വത്തെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഞ്ജുവിനെ ഒഴിവാക്കി പന്തിനെ സ്‌ക്വാഡില്‍ ഉള്‍ക്കൊള്ളിച്ചത്. നായകന്‍ രോഹിത് ശര്‍മയും പന്തിനെ മതിയെന്ന നിലപാടിലായിരുന്നു. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ മാത്രമാണ് സഞ്ജുവിനെ പിന്തുണച്ചത്. 
 
കണക്കുകളില്‍ സഞ്ജു ബഹുദൂരം മുന്നില്‍ നില്‍ക്കുമ്പോഴാണ് വിചിത്ര വാദങ്ങള്‍ ഉയര്‍ത്തി റിഷഭ് പന്തിനെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കായി 31 ഏകദിനങ്ങളാണ് റിഷഭ് പന്ത് കളിച്ചിട്ടുള്ളത്. 33.50 ശരാശരിയില്‍ ഇതുവരെ നേടിയിരിക്കുന്നത് 871 റണ്‍സ്. അഞ്ച് അര്‍ധ സെഞ്ചുറികളും ഒരു സെഞ്ചുറിയുമാണ് താരത്തിന്റെ പേരിലുള്ളത്. സഞ്ജുവാകട്ടെ കണക്കുകളില്‍ പന്തിനേക്കാള്‍ ഏറെ മുന്നിലാണ്. 16 ഏകദിനങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റണ്‍സ് സഞ്ജു അടിച്ചുകൂട്ടിയിട്ടുണ്ട്. മൂന്ന് തവണ അര്‍ധ സെഞ്ചുറി നേടിയ താരം ഒരു സെഞ്ചുറിയും ഏകദിന ഫോര്‍മാറ്റില്‍ സ്വന്തമാക്കി. സ്‌ട്രൈക് റേറ്റ് എടുത്താലും പന്തിനേക്കാള്‍ മികവ് സഞ്ജുവിന് തന്നെയാണ്. 
 
മാത്രമല്ല റിഷഭ് പന്തിനേക്കാള്‍ ഫ്ളക്സിബിലിറ്റിയുള്ള ബാറ്ററാണ് സഞ്ജു. ഓപ്പണര്‍ പൊസിഷന്‍ മുതല്‍ നമ്പര്‍ 6 പൊസിഷന്‍ വരെ കളിക്കാന്‍ സഞ്ജുവിന് സാധിക്കും. നിലവില്‍ നമ്പര്‍ 3 മുതല്‍ നമ്പര്‍ 6 വരെ സഞ്ജു പല റോളുകളിലും ഏകദിന ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്തിട്ടുമുണ്ട്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് സെഞ്ചുറിയും നാല്, അഞ്ച്, ആറ് നമ്പറുകളില്‍ ഇറങ്ങി അര്‍ധ സെഞ്ചുറിയും സഞ്ജു നേടിയിട്ടുണ്ട്. ഇന്ത്യക്കായി കളിച്ച അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറികളാണ് താരത്തിന്റെ പേരിലുള്ളത്. ഏകദിനത്തില്‍ സഞ്ജു സെഞ്ചുറി നേടിയത് ദക്ഷിണാഫ്രിക്കയിലെ വെല്ലുവിളി നിറഞ്ഞ പിച്ചില്‍ ആണെന്നും ഓര്‍ക്കണം. കണക്കുകളുടെ തട്ടില്‍ സഞ്ജുവിന് ആധിപത്യം ഉള്ളപ്പോഴും ടീം ലിസ്റ്റിലേക്ക് വരുമ്പോള്‍ താരം തഴയപ്പെടുന്ന പതിവ് തുടരുകയാണ്.
About Writer
രേണുക വേണു
അടുത്ത ലേഖനം
ഞാനാണ് സഞ്ജുവെങ്കിൽ തളർന്നു പോകുമായിരുന്നു, ചാമ്പ്യൻസ് ട്രോഫി ടീമിനെ പറ്റി ഇർഫാൻ പത്താൻ